രക്ഷാപ്രവര്‍ത്തനത്തെപ്പറ്റി ഉണ്ണിയും വൈശാഖും വിശദീകരിക്കുന്നു.
കുണ്ടറ: ആറ്റിലൂടെ ഒഴുകിവന്ന വീട്ടമ്മയ്ക്ക് രക്ഷകരായത് രണ്ട് യുവാക്കൾ. ഇന്നലെ ഉച്ചയോടെ ഏനാത്ത് കുളക്കടയില്‍ ആയിരുന്നു സംഭവം. തലവൂര്‍ പാണ്ടിത്തിട്ട സ്വദേശിനിയായ വീട്ടമ്മയെയാണ് ഇവർ രക്ഷപെടുത്തിയത്. കുടുംബ പ്രശ്നത്തെതുടര്‍ന്നാണ് വീട്ടമ്മ ആറ്റിലേക്ക് ചാടിയതെന്നാണു പുറത്തു വരുന്ന വിവരം.
കുത്തൊഴുക്കില്‍പ്പെട്ട വീട്ടമ്മ ആറിന് നടുവിലൂടെ പൊങ്ങിത്താണ് കിലോമീറ്ററുകളോളം ഒഴുകി കുളക്കടക്കര ഇളങ്കമംഗലം തൂക്കുപാലത്തിന് സമീപത്ത് എത്തി. വീട്ടമ്മയുടെ നിലവിളി കേട്ട പ്രദേശവാസികളായ വൈശാഖ്, ഉണ്ണി എന്നീ രണ്ട് യുവാക്കള്‍ കയറുമായെത്തി ഇളങ്ങമംഗലം തൂക്കുപാലത്തിന് മധ്യേനിന്ന് കയര്‍ താഴേക്ക് ഇട്ടുകൊടുത്തെങ്കിലും മഴക്കാലമായതിനാല്‍ ഒഴുക്കിന്റെ ശക്തി മൂലം വീട്ടമ്മയ്ക്കതില് പിടിക്കാനായില്ല.
തുടര്‍ന്ന് യുവാക്കള്‍ അറ്റിലേക്ക് ചാഞ്ഞുകിടന്ന ഒരു മരച്ചില്ല കാണിച്ചു കൊടുക്കുകയും അതിനു സമീപത്തെത്തിയപ്പോള്‍ വീട്ടമ്മ അതില്‍ പിടിച്ചു കിടക്കുകയും ചെയ്തു.
ഉടന്‍തന്നെ ഇരുവരും ആ ഭാഗത്തേക്ക് കയര്‍ എറിഞ്ഞു കൊടുത്തു. കയറില്പ്പിടിച്ച വീട്ടമ്മയെ യുവാക്കള്‍ കരയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു.
ആംബുലന്‍സില്‍ വീട്ടമ്മയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Nattuvishesham Local News rescue swept away