മാർച്ചിനിടെ റോഡിൽ കുത്തിയിരിക്കുന്ന പ്രവർത്തകർ.
പാലക്കാട്: യൂത്ത് കോണ്ഗ്രസ്, കെഎസ്യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതിലും പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോണ്ഗ്രസ് എംപിമാരെയും മുതിർന്ന നേതാക്കളെ മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് തർക്കവും സംഘർഷവും രൂപപ്പെട്ടത്. ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
ചില പ്രവർത്തകർ മതിൽ ചാടിക്കടന്ന് പോസ്റ്റ് ഓഫീസ് കോന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധമാർച്ച് കെ.എം. അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. നേതാക്കളെയുൾപ്പെടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഫാറൂഖ്, സി. വിഷ്ണു, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുണ്കുമാർ പാലക്കുറിശി, കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ദിജു ദിവാകരൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ ഭാരവാഹികളായ ഇ.കെ. ജസീൽ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വിനീഷ് കരിന്പാറ, കെഎസ്യു ജില്ലാ ഭാരവാഹികളായ രഞ്ജിത്ത്, ആകാശ് കുഴൽമന്ദം, നിതിൻ ഫാത്തിമ, റോഷിത് നെന്മാറ, ദിലീപ് നെല്ലിയാന്പതി എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Youth Congress