x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
JUN
2026

ആവേശക്കോപ്പ നുരയട്ടെ!

Editorial Audio


Published: June 11, 2026 12:00 AM IST | Updated: June 10, 2026 10:07 PM IST

മെക്സിക്കോ സിറ്റിയിലെ ആസ്ടെക് സ്റ്റേഡിയത്തിൽ നിൽക്കുമ്പോൾ ചില മന്ത്രോച്ചാരണങ്ങൾ ചെവിയിൽ അലയൊലിയാകും. ചുറ്റിനടക്കുന്ന കാറ്റ് നിഗൂഢമായ ചില ആഭിചാരങ്ങളുടെ രഹസ്യസന്ദേശവാഹകനാകും. ഒരു ലക്ഷം മനുഷ്യർ “ഡീഗോ, ഡീഗോ” എന്നാർത്തുവിളിച്ച നിമിഷത്തിന്‍റെ രോമാഞ്ചം ഒരു കിനാവുപോലെ വീണ്ടും നിങ്ങളെ പൊതിയും. പെലെയുടെ മാന്തികച്ചുവടുകളുടെ ദ്രുതതാളം നിങ്ങളുടെ ശരീരോഷ്മാവിനെ തിളനിലയോളമെത്തിക്കും.

ഇറ്റലിയുടെയും ജർമനിയുടെയും കലാകാരന്മാർ 1970ൽ പദചലനങ്ങളും ഭാവനയുടെ പരകോടിയും ചേർത്ത് കോർത്തിണക്കിയ സിംഫണിയിലേക്ക് ആ പുൽത്തകിടി സ്പർശിക്കുന്ന നിമിഷം നിങ്ങൾ ലയിച്ചുചേരും. അതെ, സോക്കർ ദേവന്മാർ പിറന്നുവീണ മണ്ണാണിത്. ചരിത്രം സുവർണലിപികളിൽ രേഖപ്പെടുത്തിയ നിമിഷങ്ങളുടെ വിശുദ്ധ ദേവാലയം. അതേ ആസ്ടെകിൽ ഇന്ന് അർധരാത്രി പിന്നിടുമ്പോൾ സ്വപ്നംകൊണ്ട് പൊതിഞ്ഞ ഒരു തുകൽപ്പന്ത് യാത്ര തുടങ്ങും. ലോകമെങ്ങുമുള്ള ഉന്മാദികളുടെ ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്കുള്ള ജൈത്രയാത്ര!

വീണ്ടുമിതാ പ്രപഞ്ച നിയമങ്ങൾ തെറ്റുന്നു. ഭൂമിയുടെ അച്ചുതണ്ട് നിശ്ചലമാകുന്നു. പകരമൊരു തുകൽപ്പന്തിന്‍റെ ചലനവേഗം ആ സ്ഥാനം ഏറ്റെടുക്കുന്നു. നാലുവർഷത്തിലൊരിക്കൽ മനുഷ്യരെ ഒരുമിപ്പിക്കുന്ന കാല്പനിക വസന്തം വിരിയുകയായി. ഫിഫ ലോകകപ്പ് ഫുട്ബോളിന് കിക്കോഫ്. ആദ്യകളിയിൽ ദക്ഷിണകൊറിയൻ കടുവകളെ വിറപ്പിക്കാൻ മെക്സിക്കൻ കാട്ടുപൂച്ചകൾ തയാർ!

ലോകം യുദ്ധങ്ങളുടെയും മറ്റനേകം സംഘർഷങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴാണ് കായികസംസ്കാരം ഫുട്ബോളിന്‍റെ കനകനിലാവായി നമ്മെ പൊതിയുന്നത്. യുദ്ധത്തിന്‍റ മുറിവുകളിൽനിന്നുള്ള ചോര കളിയിലേക്കു കിനിഞ്ഞിറങ്ങുന്നത് നമ്മളറിയണം. യുദ്ധക്കൊതിയടങ്ങാൻ ആവേശലഹരി പതയട്ടെ! 48 ടീമുകൾ. 12 ഗ്രൂപ്പുകൾ. മെക്സിക്കോയിലെ വിഖ്യാത ആസ്ടെക് സ്റ്റേഡിയത്തിൽ തുടങ്ങി ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അവസാനിക്കുന്നതിനിടയിൽ 104 മത്സരങ്ങൾ. മൂന്നു രാജ്യങ്ങൾ. 16 സ്റ്റേഡിയങ്ങൾ.

കരിയറിന്‍റെ സായന്തനപ്രഭയെ വിജയോന്മാദത്തിന്‍റെ ധ്രുവനക്ഷത്രമാക്കാൻ വെമ്പി ലയണൽ മെസി, നഷ്‌ടസ്വർഗം തേടി പ്രായത്തെ വെറും അക്കങ്ങളാക്കി ചിതറിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങുന്ന കിലിയൻ എംബപ്പെ, നോർവീജിയൻ ഗോൾ മെഷീനായ എർലിംഗ് ഹാലണ്ട്, ആറാം തമ്പുരാനാകാൻ പടച്ചട്ടയണിഞ്ഞു വരുന്ന കാനറിപ്പടയുടെ തലപ്പത്തെ നെയ്മറും വിനീഷ്യസ് ജൂണിയറും, ഇംഗ്ലീഷ് മധ്യനിരയിലെ വൻമതിലായ ജൂഡ് ബെല്ലിങ്ഗം, സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ... ഈ ലോകകപ്പിന്‍റെ വിസ്മയത്തുമ്പത്ത് ഊയലാടാൻ ബൂട്ടു കെട്ടിയവർ. അതിനൊപ്പം ഇവരുടെ നിഴലിൽനിന്നു കുതിച്ചെത്താൻ കാത്തിരിക്കുന്ന കറുത്ത കുതിരകളുടെ കുളമ്പടിയൊച്ചയ്ക്കു കാതോർക്കുകയാണ് ആരാധകലക്ഷങ്ങൾ.

വന്പൻ വിജയങ്ങൾ, അപ്രതീക്ഷിത ഗോളുകൾ, അവിചാരിത നഷ്‌ടങ്ങൾ, നിരാശയുടെ പടുകുഴി, കുറ്റബോധത്തിന്‍റെ നീർച്ചുഴി... ജീവിതംപോലെ, പ്രണയംപോലെ ഫുട്ബോളും മനുഷ്യരെ പീഡിപ്പിക്കുന്നു. ഹൃദയം തകർന്നു തരിപ്പണമാകുമെന്നറിഞ്ഞിട്ടും ആളുകൾ കളിയിലേക്ക് ഈയാംപാറ്റകളെപ്പോലെ ചിതറിവീഴുകയാണ്. ഇന്ത്യ ലോകകപ്പിന്‍റെ ഏഴയലത്തില്ലെങ്കിലും ഈ ഭ്രാന്താണ് കേരളത്തിലെ നഗരകാന്താരങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളെയും ബ്രസീലിന്‍റെ മഞ്ഞയും അർജന്‍റീനയുടെ നീലാകാശവും പുതപ്പിക്കുന്നത്.

ഒരു ഫുട്ബോൾ മൈതാനത്തിന്‍റെ നടുവിൽ ചെന്നുനിന്ന് കാതോർക്കുക. ശൂന്യമായ ഒരു സ്റ്റേഡിയത്തേക്കാൾ ശൂന്യത മറ്റൊന്നിനുമില്ല. കാണികളില്ലാത്ത ഗാലറികളേക്കാൾ വാചാലമായി മറ്റൊന്നുമില്ല. കളിക്കാരനാകട്ടെ, മൈതാനത്ത് മറ്റൊരു മനുഷ്യനായി മാറുകയാണ്. കാൽപാദത്തിന്‍റെ ഒരൊറ്റ ചലനംകൊണ്ട് ആയിരം ജീവിതങ്ങളുടെ സങ്കടങ്ങൾ മായ്ച്ചുകളയാൻ അവനു കഴിയും.

ആ മാന്ത്രികത നിലനിൽക്കുന്നിടത്തോളം കാലം, അവൻ ഒരു രാജ്യത്തിന്‍റെ സ്വപ്നങ്ങൾ ചുമലിലേറ്റി വെള്ളത്തിനു മീതെ നടക്കുകയും വായുവിലൂടെ പറക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ കാണിച്ച അദ്ഭുതങ്ങൾ ഒറ്റ പിഴവിൽ റദ്ദ് ചെയ്യപ്പെടുന്നത്ര ശാപം പിടിച്ചതാണ് അവന്‍റെ കളിജീവിതം.

ഫുട്ബോളിന്‍റെ അതിവൈകാരികത പങ്കുവയ്ക്കുമ്പോഴും മറുവശം കാണാതിരുന്നുകൂടാ. കളി ഒരു വ്യവസായമായി മാറിയതോടെ കളിക്കാൻവേണ്ടി മാത്രം കളിക്കുന്നതിലൂടെ വിരിഞ്ഞിരുന്ന ശുദ്ധസൗന്ദര്യത്തെ നാടുകടത്തിക്കളഞ്ഞു. ഓഹരിവിപണിയിലെ ഷെയറുകളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഉത്പന്നങ്ങളായ കളിക്കാർ. ജഴ്സിയിൽ പതിപ്പിച്ച വൻകിട കമ്പനികളുടെ ലോഗോയ്ക്കുവേണ്ടിയാണവർ കളിക്കുന്നത്.

സൂറിച്ചിലെ ഫിഫ ആസ്ഥാനവിദ്വാന്മാർ മൈതാനത്തു കളിയല്ല കാണുന്നത്. നടുവിലൊരു പന്തും വച്ചുകൊണ്ടുള്ള തൊണ്ണൂറ് മിനിറ്റ് നീളുന്ന ഒരു പരസ്യം മാത്രമാണവർക്ക് മത്സരങ്ങൾ. ആധുനിക കളിയിൽ, തോൽക്കുകയെന്നാൽ ദശലക്ഷക്കണക്കിന് ഡോളർ നഷ്‌ടപ്പെടുക എന്നാണ്. അതുകൊണ്ടുതന്നെ ഭാവനയും സാഹസികതയും സർഗാത്മകതയും നിരോധിക്കപ്പെട്ടിരിക്കുന്നു.

പൂർണമായി മെരുക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്‍റെ ഭംഗി. ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണിൽ, ഒരു കളിക്കാരൻ പ്രതീക്ഷിക്കാത്ത എന്തെങ്കിലും ചെയ്യും. കളിയിലെ തന്ത്രങ്ങളെ ഭേദിച്ച് ശുദ്ധമായ സന്തോഷത്തിന്‍റെ ഒരു മിന്നലാട്ടമുണ്ടാകും. ആ ഒരു നിമിഷം, ജീവിതം ഫുട്ബോൾപോലെതന്നെ ആവേശത്തോടെ ജീവിക്കേണ്ട ഒന്നാണെന്ന് നമ്മെ ഓർമിപ്പിക്കും.

പണവും ബിസിനസും കളി കൈയടക്കുമ്പോഴും ലോകത്തിലെ ഏതോ ഒരു തെരുവിൽ ഒരു കുട്ടി നഗ്നപാദനായി പന്തു തട്ടുന്നുണ്ടെങ്കിൽ ഫുട്ബോളിന്‍റെ ആത്മാവ് ഇപ്പോഴും ഭൂമി വിട്ടുപോയിട്ടില്ലെന്ന് നമുക്ക് ആശ്വസിക്കാം.

സമയമായി. വ്യാകുലചിന്തകളും കണക്കുകൂട്ടലുകളും കിക്കോഫ് വരെ മാത്രം. ആദ്യ വിസിലിനൊപ്പം ആവേശം മാനംമുട്ടെ ഉയരട്ടെ!

Tags : Deepika Editorial fifa football World Cup

Recent News

Corehub Up