Editorial Audio
‘അപൂർവ’ ഒരു വ്യാജ പോക്സോ കേസിലെ പതിമൂന്നുകാരിയുടെ വ്യാജപ്പേരാണ്. കഴിഞ്ഞദിവസം അവളുടെ സഹോദരി ടീച്ചറോട് പറഞ്ഞു, അപൂർവയെ സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്ന്. ടീച്ചർ സ്വാഭാവികമായി ചൈൽഡ് ഹെൽപ്ലൈനിൽ വിവരമറിയിച്ചു.
പിന്നെ കേസായി, പ്രതികളെ പിടിക്കലായി, ചോദ്യം ചെയ്യലായി, വാർത്തയായി... ഒടുവിൽ പരാതി വ്യാജമാണെന്നു പോലീസ് കണ്ടെത്തി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ. കേസ് അവസാനിപ്പിച്ചേക്കാമെന്നു വച്ചപ്പോൾ, പെൺകുട്ടിയുടെ മൊഴി വിശ്വസിച്ചു കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം, മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ കോടതി വെറുതേ വിട്ട സംഭവവുമുണ്ടായി.
മകളെക്കൊണ്ട് ഇതു ചെയ്യിച്ചത് അമ്മയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. വ്യാജ പോക്സോ കേസുകൾ കേരളത്തിൽ ഉൾപ്പെടെ പെരുകുകയാണ്. നിരപരാധികളുടെ കണ്ണീർ ഏറ്റവും കൂടുതൽ വീഴ്ത്തുന്ന നിയമമായി പോക്സോ മാറാതിരിക്കാൻ പോലീസും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
കേരളത്തിലെ നിരവധി വ്യാജ പോക്സോ കേസുകളിൽ ഏറ്റവും പുതിയതു മാത്രമാണ് അപൂർവയുടേത്. ഈ പീഡന കഥ ഏതാനും ദിവസം ചൂടു വാർത്തയായിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി. കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ ബൂട്ടിട്ടു ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ചുയർത്തുകയും കാൽവെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തെന്നാണ് വിട്ടയയ്ക്കപ്പെട്ട യുവാക്കളിലൊരാൾ ആരോപിച്ചത്.
പെൺകുട്ടി പറഞ്ഞ പീഡനം നടന്നിട്ടില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ട്. പക്ഷേ, അതുവരെ കാത്തുനിൽക്കാതെ പോലീസ് കുറ്റാരോപിതരെ കൈകാര്യം ചെയ്തു എന്നു വേണം കരുതാൻ. പോക്സോ കേസുകളിൽ നടപടി വൈകിയാൽ തങ്ങളും പ്രതിസ്ഥാനത്തായേക്കാമെന്ന സമ്മർദം പോലീസിനുമുണ്ട്. പക്ഷേ, നിരപരാധികളെ ചവിട്ടിമെതിക്കാൻ അതു ന്യായമല്ല.
പെൺകുട്ടിയെ കൗൺസലിംഗിനു വിധേയയാക്കി വിശദമായ അന്വേഷണത്തിനു പോലീസ് ഒരുങ്ങുന്നുണ്ട്; നല്ലത്. പോക്സോ കേസിലെ ഇരകൾ കുട്ടികളാണ്. അവരുടെ വാക്കുകൾക്കൊപ്പം വൈദ്യപരിശോധനാഫലവും ഗൗരവത്തിലെടുക്കുകയും വകതിരിവുള്ള ഉദ്യോഗസ്ഥർ ശാസ്ത്രീയ കുറ്റാന്വേഷണരീതികൾ അവലംബിക്കുകയും വേണം.
പോക്സോ കേസ് (ലൈംഗികാതിക്രമ ബാലസംരക്ഷണ നിയമം 2012) ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ബാല്യ-കൗമാരങ്ങളുടെ കാവൽക്കോട്ടയാണ്. 2019ലെ ഭേദഗതിപ്രകാരം, 16 വയസിൽ താഴെയുള്ളവരുടെ കേസിൽ വധശിക്ഷ വരെ ലഭിച്ചേക്കും. പക്ഷേ, ഈ നിയമത്തിന്റെ പഴുതുകളിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുന്ന അന്തകവിത്തുകളുമുണ്ട്. കുട്ടികളെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിക്കുന്ന കുറ്റവാളികളുടെ എണ്ണം കോടതികളെയും അന്പരപ്പിച്ചിരിക്കുകയാണ്.
ചില കേസുകളിൽ അപക്വമതികളായ കുട്ടികൾതന്നെ ശത്രുസംഹാരത്തിന് ഇറങ്ങുന്നു. അപൂർവയുടേത് അത്തരമൊരു കേസായിരുന്നു. 2024 ഒക്ടോബറിലാണ്, രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പിതാവിനെ കരുനാഗപ്പള്ളി പോക്സോ കോടതി വെറുതേ വിട്ടത്. 2025 മാർച്ചിൽ ഒന്നരവയസുള്ള മകളെ അമ്മ പീഡിപ്പിച്ചെന്നു പരാതി കൊടുത്തത് അച്ഛനാണ്.
മുലകുടി മാറാത്ത കുഞ്ഞിനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി അമ്മയ്ക്കു ജാമ്യം കൊടുത്തത്. 2022 ഓഗസ്റ്റിലാണ് സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായ 75കാരൻ തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നു വിദ്യാർഥിനി പരാതി കൊടുത്തത്. ഒന്പതു മാസം ജയിലിൽ കിടന്നു. പക്ഷേ, വിസ്താരത്തിനിടെ കുട്ടി കരഞ്ഞുകൊണ്ട് സത്യം തുറന്നുപറഞ്ഞു.
കാമുകനെ രക്ഷിക്കാനാണ് തെറ്റായ മൊഴി നൽകിയത്. 2025 മാർച്ചിലാണ് പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ഒരാൾ ട്രെയിനിലും സ്ഥാപനത്തിലും വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർഥിനി ആരോപിച്ചത്. വിവാഹിതനായ കാമുകൻ കുടുക്കിയതാണ്. പീഡനക്കേസിൽ പെട്ടതോടെ അയാളുടെ തൊഴിലും സമൂഹജീവിതവുമെല്ലാം താറുമാറായി. എട്ടു വർഷത്തിനുശേഷം ധ്യാനത്തിനിടെ പെൺകുട്ടി ഭർത്താവുമൊത്തു വന്നു അയാളോടും ഭാര്യയോടും മാപ്പു പറഞ്ഞു.
ഭർത്താവുമായുള്ള തർക്കം ജയിക്കാൻ കുട്ടികളെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണം ഉന്നയിക്കുന്ന പ്രവണത വർധിക്കുകയാണെന്നും ഇതു വിവാഹമോചനക്കേസുകളിലെ ഏറ്റവും നികൃഷ്ടവശമാണെന്നും സുപ്രീംകോടതി പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. പോക്സോ നിയമത്തിന്റെ നികൃഷ്ടമായ ദുരുപയോഗം പകർച്ചവ്യാധിയാകരുത്.
ലളിതമാണ് കാര്യങ്ങൾ; കള്ളക്കേസുകൾ പോക്സോ കേസുകളിലും ഉണ്ടാകുമെന്നും പോക്സോയുടെ ഇരപക്ഷ കഠിനവകുപ്പുകൾ കുറ്റാരോപിതരെ അങ്ങേയറ്റം നിസഹായരാക്കുന്നതിനാൽ ആഘാതമേറെയുണ്ടാകുമെന്നും നികൃഷ്ടർ നിയമം ദുരുപയോഗിക്കുമെന്നും കുറ്റവിമുക്തരായാലും ഉത്തരവാദിത്വരഹിത പൊതുബോധം നിരപരാധികളെ മരണം വരെ വേട്ടയാടുമെന്നുമുള്ള മുൻവിധി പോലീസിനും മാധ്യമങ്ങൾക്കും ഉൾപ്പെടെ ഉണ്ടാകണം.
ഈ കരുതലിന്റെ ഗുണഫലം യഥാർഥ കുറ്റവാളികൾക്കും ലഭിച്ചേക്കാം. പക്ഷേ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.