ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസെ തെക്കൻ ലബനനിലെ ജനവാസകേന്ദ്രമായ യഹ്മോർ ഗ്രാമത്തിൽ ഇസ്രയേൽ ‘വൈറ്റ് ഫോസ്ഫറസ്’ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
പീരങ്കികൾ ഉപയോഗിച്ച് ‘വൈറ്റ് ഫോസ്ഫറസ്’ വഹിക്കുന്ന ഷെല്ലുകളാണ് പ്രയോഗിച്ചത്. ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടത്തിയത്.
യുദ്ധത്തിലെ അതിക്രൂര ചെയ്തിയാണ് ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുള്ള ആക്രമണം. ജനവാസമേഖലകളിൽ പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്.
ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഉപയോഗിക്കുന്നത്. കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കാൻ ഇത് കാരണമാകുന്നു.
അതേസമയം തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്റിനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
Tags : israeli attack lebanon death toll rises