ടെഹ്റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.
ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ആക്രമണം നടക്കുമ്പോൾ 170 വിദ്യാർഥികളാണ് സ്കൂളിലുണ്ടായിരുന്നത്. ഇസ്രയേൽ-അമേരിക്ക വ്യോമാക്രമണത്തിൽ ഇറാനിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും ആണ് ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചിരിക്കുന്നത്.
മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഇറാനിയൻ നഗരങ്ങളിലെ നിരവധി ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിയപ്പോഴാണ് സ്കൂളിന് നേരെയും ബോംബാക്രമണം ഉണ്ടായത്.
Tags : death toll rises minab school attack iran israel