തായ്പെയ്: ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങി രാജ്യത്തിന്റെ സ്വതന്ത്ര ജീവിതരീതി ഉപേക്ഷിക്കില്ലെന്നു തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ് തെ. ചൈനയുമായി സംഘർഷമുണ്ടാക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്റെ അന്തസോ ജനാധിപത്യ മൂല്യങ്ങളോ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തായ്വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തായ്വാൻ സംഘർഷം സൃഷ്ടിക്കുകയോ വഷളാക്കുകയോ ചെയ്യില്ല. എന്നാൽ സമ്മർദത്തിനു വഴങ്ങി അതിന്റെ ദേശീയ പരമാധികാരവും അന്തസും ജനാധിപത്യപരവും സ്വതന്ത്രവുമായ ജീവിതരീതിയും ഉപേക്ഷിക്കില്ല.
തായ്വാൻ കടലിടുക്കിലുടനീളം തത്സ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് തായ്വാൻ. അതു മാറ്റാൻ ശ്രമിക്കുന്ന ഒരു കക്ഷിയല്ല. പ്രാദേശിക അസ്ഥിരതയുടെ മൂലകാരണം ചൈനയാണ് ”- സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ലായ് ചിംഗ് തെ വ്യക്തമാക്കി.
സ്വതന്ത്ര രാജ്യമാകണമെന്ന ആഗ്രഹം തായ്വാൻ ഉപേക്ഷിക്കണമെന്ന് ചൈനീസ് സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി നടന്ന ചർച്ചയിൽ തായ്വാൻ പ്രധാന വിഷയമായിരുന്നുവെന്നും സ്വതന്ത്ര രാജ്യമാകാനുള്ള ആ രാജ്യത്തെ നേതാക്കളുടെ ആഗ്രഹത്തെ പിന്തുണയ്ക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ടായിരുന്നു.
Tags : Freedom will not be surrendered