ബെയ്ജിംഗ്: ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ചൈന സന്ദർശിക്കുന്നു. ചൈനയുമായി വാണിജ്യ സഹകരണം ശക്തിപ്പെടുത്തലാണു ലക്ഷ്യം. യുഎസ് പ്രസിഡന്റ് ട്രംപ് ആഗോള വാണിജ്യയുദ്ധത്തിനു തുടക്കമിട്ടശേഷം ചൈനയിലെത്തുന്ന മൂന്നാമത്തെ പാശ്ചാത്യ നേതാവ് മെർസ്.
ഇന്നലെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി ക്വിയാംഗ് എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.
ചൈനയുമായുള്ള സാന്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ജർമനി ആഗ്രഹിക്കുന്നതായി ലിയുമായുള്ള കൂടിക്കാഴ്ചയിൽ മെർസ് പറഞ്ഞു. ഇപ്പോഴത്തെ ബന്ധത്തിൽ ചൈനയ്ക്കാണു മേൽക്കൈ എന്ന സൂചനയും മെർസ് നല്കി. വ്യാപാര സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ലി ക്വിയാംഗ് ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങൾ, കായികമേഖലയിലെ സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അഞ്ചു കരാറുകൾ കൂടിക്കാഴ്ചയിൽ ഒപ്പുവയ്ക്കപ്പെട്ടെങ്കിലും വാണിജ്യവിഷയങ്ങളിൽ സുപ്രധാന ധാരണകൾ ഉണ്ടായില്ല. ഫോക്സ്വാഗൺ, ബിഎംഡബ്ല്യു തുടങ്ങി 30 ജർമൻ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മെർസിനെ അനുഗമിക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ കഴിഞ്ഞമാസം ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തുകയും ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതടക്കമുള്ള ധാരണകൾ ഉണ്ടാവുകയും ചെയ്തിരുന്നു.
Tags : Friedrich Merz Xi Jinping German Chancellor trade cooperation