അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഉടൻ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇത് എണ്ണവിലയിൽ വലിയ സ്ഥിരത ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്നു നാളെയോടുകൂടി കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെസെന്റ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാന് സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാന് ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്കായി ഇറാൻ-ഒമാൻ ചർച്ചകൾ തുടരുകയാണ്.
ഒമാനുമായി ധാരണയായാൽ കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവെക്കുന്ന ഒമാൻ പദ്ധതി നേരത്തെ ഇറാൻ തള്ളിയിരുന്നു. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കായി ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാൻ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കപ്പെടണമെന്നും എന്നാൽ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അതേസമയം ഇടവേളയ്ക്ക് ശേഷം വീണ്ടും ഇറാനിൽ ആക്രമണം ശക്തമാക്കി യുഎസ്. ജോർദാനിലെ അമേരിക്കൻ താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയായാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ചർച്ചകൾക്ക് കളമൊരുക്കാൻ യുഎസ് പ്രസിഡന്റ് ഇടപെട്ട് ആക്രമണം നിർത്തിയതിനു ശേഷം അമേരിക്ക നടത്തുന്ന ശക്തമായ ആക്രമണമായിരുന്നു ഇന്നുണ്ടായത്. യുഎസ് സേനയ്ക്കെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കുള്ള ശക്തമായ പ്രതികരണം എന്നാണ് ആക്രമണത്തെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്.
Tags : Hormuz Strait US Iran Scott Bessent oilPrice