സിയൂൾ: യുദ്ധങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും അസമത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ആധുനിക ലോകത്ത് വിവിധ മതങ്ങൾ തമ്മിലുള്ള സംവാദം ഏറെ അത്യാവശ്യമാണെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയൂളിലെ സോഗാംഗ് സർവകലാശാലയിൽ നടന്ന പ്രഥമ ക്രൈസ്തവ-കൺഫ്യൂഷ്യൻ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ലോകത്തിലെ വെല്ലുവിളികളെ സർഗാത്മകമായി നേരിടാൻ മതങ്ങൾ തയാറാകണമെന്ന് മാർ കൂവക്കാട് ആഹ്വാനം ചെയ്തു. ക്രൈസ്തവ ദർശനത്തിലെ ‘പുതിയ ആകാശവും പുതിയ ഭൂമിയും’, കൺഫ്യൂഷ്യൻ പാരമ്പര്യത്തിലെ ‘മഹത്തായ ഐക്യവും’ (ദാതോംഗ്) തമ്മിൽ ഏറെ സമാനതകളുണ്ട്. നീതിയും സമാധാനവും പുലരുന്ന ഒരു ഉത്തമ സമൂഹത്തെയാണ് ഇരു ദർശനങ്ങളും വിഭാവനം ചെയ്യുന്നത്.
ദൈവികമായ നവീകരണത്തിലൂടെയും ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിലൂടെയും ക്രൈസ്തവദർശനം ലോകത്തെ കാണുമ്പോൾ, ധാർമികമായ വ്യക്തിജീവിതത്തിലൂടെയും ഭരണക്രമത്തിലൂടെയുമാണ് കൺഫ്യൂഷ്യൻ ദർശനം സാമൂഹിക ഐക്യം ലക്ഷ്യമിടുന്നത്. ഈ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെയും പൊതുനന്മയുടെയും കാര്യത്തിൽ ഇരുപക്ഷവും ഒരേ ലക്ഷ്യമാണ് പങ്കുവയ്ക്കുന്നത്-അദ്ദേഹം പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും ലോകനന്മയ്ക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും ആഹ്വാനം കർദിനാൾ ഓർമിപ്പിച്ചു.
വിദ്യാഭ്യാസം, ധാർമിക രൂപീകരണം, സമാധാന നിർമാണം എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമുള്ള പുതിയ മാർഗരേഖയുടെ കരട് അവതരിപ്പിച്ചുകൊണ്ടാണ് സംഗമത്തിന് തുടക്കമായത്.
കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതി, സോഗാംഗ് സർവകലാശാല, കൊറിയൻ കൺഫ്യൂഷ്യൻ അക്കാദമി എന്നിവയുമായി ചേർന്നാണ് വത്തിക്കാൻ സംവാദം സംഘടിപ്പിച്ചത്. പരിപാടി ഇന്നു സമാപിക്കും.