വാഷിംഗ്ടൺ ഡിസി: ഇറാൻ ആണവായുധം നിർമിച്ചാൽ അത് ആഗോളതലത്തിൽ വലിയൊരു ആണവ മത്സരത്തിന് വഴിതുറക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.
ഒരു സമാധാന കരാറിലെത്താൻ ഇറാന് സാധിക്കുന്നില്ലെങ്കിൽ, അവർക്കെതിരെ സൈനിക നടപടികൾ പുനരാരംഭിക്കാൻ അമേരിക്ക പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ലോക്ക്ഡ് ആൻഡ് ലോഡഡ്' എന്ന പ്രയോഗത്തിലൂടെ അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് തയാറാണെന്ന ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.
ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ജെ.ഡി. വാൻസ് ഈ നിർണായക പ്രസ്താവന നടത്തിയത്. ഖത്തർ, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് മേലുള്ള ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെച്ചത്.
സമാധാന ചർച്ചകളിൽ ഇറാൻ "യുക്തിസഹമായ' നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഈ അറബ് രാജ്യങ്ങൾ വ്യക്തമാക്കിയതിന് തൊട്ടുപിറ്റേന്നാണ് വാൻസിന്റെ ഈ കടുത്ത പ്രതികരണം പുറത്തുവരുന്നത്.
അറബ് രാജ്യങ്ങളുടെ ഇടപെടലിലൂടെ യുദ്ധസാഹചര്യത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും, ചർച്ചകളിൽ നിന്ന് ഇറാൻ പിന്നോട്ട് പോയാൽ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്.
നയതന്ത്ര നീക്കങ്ങൾക്ക് അറബ് രാഷ്ട്രങ്ങൾ നൽകുന്ന പിന്തുണയെ മാനിക്കുമ്പോഴും, ഇറാന്റെ ആണവ മോഹങ്ങൾക്ക് മേൽ അമേരിക്കൻ സൈന്യം ശക്തമായ നിരീക്ഷണം തുടരുമെന്ന് തന്നെയാണ് വാൻസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
"ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നാണ് ഞങ്ങൾ കരുതുന്നത്. ആത്മാർഥതയോടെയും വിശ്വാസ്യതയോടെയും ചർച്ചകൾ നടത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കൃത്യമായി അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്," വൈസ് പ്രസിഡന്റ് പറഞ്ഞു.
Tags : Iran Nuclear Arms JD Vance