ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ മരണശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനിയുടെ മരണം. ഇസ്രയേൽ സൈന്യം അദ്ദേഹത്തെ കൃത്യമായി പിന്തുടർന്ന് വധിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഖമനയ്യുടെ മരണത്തിന് പിന്നാലെ ഇറാന്റെ ഭരണത്തിലും യുദ്ധതന്ത്രങ്ങളിലും നിർണായക തീരുമാനങ്ങൾ എടുത്തിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. അതിനാൽ തന്നെ ഇസ്രയേലിന്റെ വധപ്പട്ടികയിൽ ഒന്നാമതായിരുന്നു അദ്ദേഹം.
ടെഹ്റാനിലെ പർദിസ് എന്ന സ്ഥലത്ത് തന്റെ മകളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ലാരിജാനിയെ ഇസ്രയേൽ ഇന്റലിജൻസ് കണ്ടെത്തിയത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ അദ്ദേഹത്തിന്റെ നീക്കങ്ങൾ ഇസ്രയേൽ നിരീക്ഷിച്ചു വരികയായിരുന്നു. മകളുടെ വീടിന് സമീപം വെച്ച് നടന്ന വ്യോമാക്രമണത്തിൽ ലാരിജാനിയും അദ്ദേഹത്തിന്റെ മകൻ മോർത്തസയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ആദ്യം വാർത്തകൾ നിഷേധിച്ചെങ്കിലും, പിന്നീട് ഇറാന്റെ സുപ്രീംനാഷണൽ സെക്യൂരിറ്റി കൗൺസിൽ ലാരിജാനിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തെ 'രക്തസാക്ഷി' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.
ലാരിജാനിക്ക് പുറമെ ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ബസിജ് സേനാ തലവൻ ഗുലാം റെസ സുലൈമാനി എന്നിവരെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനയ്യെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Khamenei Ali Larijani Iran Latest News