ടെൽ അവീവ്: ഇറാനെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ.
ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരണം നടത്തിയത്. ഇറാന്റെ അതീവ സുരക്ഷാ മേഖലയിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇറാന്റെ ഭരണനിർവഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ താത്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു.
ഇറാന്റെ പുതിയ ഭരണസമിതി തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ അറിയിച്ചു. അതേസമയം ആക്രമണത്തിന് പിന്നാലെ ടെഹ്റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Tags : Israel iran united states attack