വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ ഭീമൻ വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച്ഡബ്ല്യുബുഷ് കൂടി മേഖലയിൽ എത്തിയതോടെ ഇറാൻ തീരത്ത് മൂന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ 4,000-ത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചു.
യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യുബുഷ്, യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ മൂന്ന് കപ്പലുകളാണ് ഇപ്പോൾ ഇറാന്റെ സമീപപ്രദേശങ്ങളിലുള്ളത്. ഈ മൂന്ന് കപ്പലുകളിലുമായി നൂറുകണക്കിന് അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. വരും ആഴ്ചകളിൽ 4,000-ലധികം യുഎസ് സൈനികർ കൂടി മിഡിൽ ഈസ്റ്റിലെത്തും. ഇതോടെ മേഖലയിലെ മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 50,000 കടക്കും.
ഇറാനെതിരെയുള്ള ഉപരോധം കർശനമായി നടപ്പിലാക്കാനും സഖ്യകക്ഷിയായ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഏത് നിമിഷവും ഒരു സൈനിക നീക്കത്തിന് സാധ്യതയുള്ളതിനാൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.
Tags : Ships Latest News