വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറുണ്ടാക്കാൻ ഇറാൻ തയാറാണെങ്കിലും വ്യവസ്ഥകൾ പര്യാപ്തമല്ലാത്തതിനാൽ അതിനു താൻ തയാറല്ലെന്നും ട്രംപ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിലെ നിബന്ധനകൾ എന്തൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ആണവ താത്പര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഇറാന്റെ സന്നദ്ധത എന്തായാലും കരാറിലുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു രസത്തിന് അവിടെ വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എണ്ണവില ഉയർന്നേക്കുമെന്ന ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. എണ്ണയും ഗ്യാസും ആവശ്യത്തിനുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയ് ജീവിച്ചിരിപ്പുണ്ടോയെന്ന് തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. “മുജ്തബ ജീവിച്ചിരിപ്പില്ലെന്നാണ് താൻ കേട്ടത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ രാജ്യത്തിനുവേണ്ടി ബുദ്ധിപരമായി അദ്ദേഹത്തിനു ചെയ്യാൻ കഴിയുന്നതു കീഴടങ്ങുകയെന്നതാണ് ’’- ട്രംപ് കൂട്ടിച്ചേർത്തു.
Tags : donald trump war iran