വത്തിക്കാൻ സിറ്റി: ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മാർപാപ്പ ലെയോ പതിനാലാമനും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെ, വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ യുദ്ധത്തിനെതിരെ മാർപ്പാപ്പ നടത്തിയ കടുത്ത വിമർശനങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇറാൻ യുദ്ധത്തെ എതിർക്കുന്ന മാർപാപ്പയുടെ നിലപാട് കത്തോലിക്കാ വിശ്വാസികളെ അപകടത്തിലാക്കുമെന്നു ട്രംപ് ആരോപിച്ചിരുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നതിനെ മാർപാപ്പ അനുകൂലിക്കുകയാണെന്ന വിവാദ പരാമർശവും ട്രംപ് നടത്തി. എന്നാൽ, ആണവായുധങ്ങൾക്കു താൻ എതിരാണെന്ന് മാർപാപ്പ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
"യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല" എന്നു പാം സൺഡേ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞത് ട്രംപിനെ ലക്ഷ്യം വച്ചാണെന്നു മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. സത്യസന്ധമായ സമാധാന പ്രസംഗങ്ങളുടെ പേരിൽ ആര് തന്നെ വിമർശിച്ചാലും താൻ ദൗത്യം തുടരുമെന്നു ലെയോ പതിനാലാമൻ പാപ്പ കഴിഞ്ഞ ദിവസവും പ്രതികരിച്ചു.
ഷിക്കാഗോയിൽ ജനിച്ച ലെയോ മാർപാപ്പയാകുന്ന ആദ്യ അമേരിക്കക്കാരനാണ്. സ്വന്തം രാജ്യത്തിന്റെ തെറ്റായ നയങ്ങളോടും അദ്ദേഹം പരസ്യമായി വിയോജിക്കുന്നത് അമേരിക്കൻ രാഷ്ട്രീത്തിലും ചലനം സൃഷ്ടിച്ചിട്ടുണ്ട്.
Tags : Marco Rubio Trump-Vatican Latest News