ക്വിറ്റോ: ഇക്വഡോറിൽ കടൽത്തീരത്തു മുങ്ങിത്താഴുകയായിരുന്ന അൾത്താരബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മുങ്ങിമരിച്ചു. ഫാ. അൽഫോൻസോ അവിലസ് പെരെസ് (59), ഫാ. പെദ്രോ അൻസോട്ടെഗുയി (44) എന്നിവരാണു മരിച്ചത്.
കഴിഞ്ഞദിവസം തീരദേശനഗരമായ പ്ലേയാസിലായിരുന്നു സംഭവം. അൾത്താരശുശ്രൂഷകര്ക്കായി സംഘടിപ്പിച്ച നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കാനെത്തിയവരാണു കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നത്.
വിവരമറിഞ്ഞെത്തിയ ഫാ. അൽഫോൻസോയും ഫാ. പെദ്രോയും അള്ത്താരബാലന്മാരെ രക്ഷിക്കാന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും വൈദികര്‍ക്കു ജീവന് നഷ്ടമായി.
സ്പെയിനിലെ മുർസിയ സ്വദേശിയും ഈശോസഭാംഗവുമായ ഫാ. അൽഫോൻസോ ദൗൾ രൂപതയിലെ സാൻ ആർബെർട്ടോ മാഗ്നോ ഇടവക വികാരിയാണ്. 1990ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടായി സ്പെയിനിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ഗുയാഖ്വിൽ അതിരൂപതയ്ക്കുവേണ്ടി 1982ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. പെദ്രോ അൻസോട്ടെഗുയി അതിരൂപതയ്ക്കു കീഴിലെ സാൻ ജസിന്തോ രൂപതയിലെ സാന്താക്രൂസ് ദെ ദുരാൻ ഇടവക വികാരിയായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ശനിയാഴ്ച നടന്ന വൈദികരുടെ സംസ്കാരശുശ്രൂഷയിൽ ഗുയാഖ്വിൽ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ലൂയിസ് കാബ്രെര മുഖ്യകാർമികത്വം വഹിച്ചു.
സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ് ഈ വൈദികരെന്ന് കർദിനാൾ പറഞ്ഞു. സംസ്കാരശുശ്രൂഷകളിൽ ഇക്വഡോർ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേൽ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
Tags : Two priests Ecuador altar boys drown sea