ബെയ്ജിംഗ്: സമീപഭാവിയിൽ വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ള ചൈനീസ് പൗരന്മാർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൗരന്മാർക്ക് നിർദേശം നൽകി ചൈന. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും റാഞ്ചിയ യുഎസ് നീക്കത്തിനു പിന്നാലെയായിരുന്നു ചൈന പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
വെനസ്വേലയിലുള്ള ചൈനീസ് പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും സംഘർഷ മേഖലകളിൽ നിന്നും തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയും പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.