വാഷിംഗ്ടൺ: അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങൾക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അമേരിക്ക. യുഎസ് സെൻട്രൽ കമ്മാൻഡ് ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇറാന്റെ ആക്രമണം യുഎസിനെ ബാധിച്ചിട്ടില്ലെന്നും തങ്ങളുടെ ഒരു സൈനികനും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. അതേസമയം ഇറാന്റെ 24 പ്രവിശ്യകളിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണമുണ്ടായതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിക്കുന്നു.
24 പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും റെഡ് ക്രസന്റ് വ്യക്തമാക്കി. എന്നാൽ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അവകാശവും സംരക്ഷിക്കുന്നതിനായുള്ളതാണ് ഇപ്പോൾ നടക്കുന്ന പോരാട്ടമെന്ന് ഇറാൻ ദേശീയ വക്താവ് ഇസ്മയിൽ ബക്ഷി അറിയിച്ചു.
അന്താരാഷ്ട്ര നിയമം അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങൾ ആക്രമണം നേരിടുന്നതെന്നും ഇസ്മയിൽ ബക്ഷി വ്യക്തമാക്കി.
സ്വന്തം രാജ്യത്തിനായി നടത്തുന്ന പ്രതിരോധങ്ങളാണ് തങ്ങളുടെ സായുധ സേനകൾ ചെയ്യുന്നതെന്നും, അവർ രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇസ്മായിൽ ബക്ഷി കൂട്ടിച്ചേർത്തു.
Tags : united states iran israel saudi arabia donald trump