തിരുവനന്തപുരം: ഫെഫ്കയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
അതിജീവിത ഈ ദിവസങ്ങളിൽ വലിയ പ്രയാസത്തിലായിരുന്നുവെന്നും അയാൾക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം അതിജീവിതയെ വേദനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണ്. ചുരുക്കം ചില ആളുകൾ മാത്രം അയാൾക്കൊപ്പം നിന്നു. ഇപ്പോൾ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്.
എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഫെഫ്കയിൽ നിന്ന് താന്‍ ഔദ്യോഗികമായി രാജിവച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെഫ്കയിൽ രാജിവയ്ക്കുന്നത്.
കുറ്റാരോപിതൻ എന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകൾ പെരുമാറിയത്. വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. എന്ത് ചെയ്യുമെന്ന് ഓർത്തിരുന്നു.
അവൾക്ക് വേണ്ടി ആരും യോഗം ചേർന്നില്ല. എന്നാല്‍ ഇന്നലെ അടിയന്തര യോഗം ചേർന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നിൽക്കാനാവും?. സംഘടനയിൽ നിന്ന് എന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാൻ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.
മെമ്മറി കാർഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഉണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല.
അമ്മയിൽ സ്ത്രീകൾ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാൾക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നിൽ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാൾക്കൊപ്പമാണ്. സൂപ്പർ സ്റ്റാറുകളൊന്നും അവൾക്കൊപ്പമായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.