കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സ്ഫോടനത്തിൽ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ നിലവിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് വിഷ്ണു വാടകയ്ക്കെടുത്ത വീട്ടിൽ അനധികൃത പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു.
സ്ഫോടനത്തിൽ വിഷ്ണുവിന്റെ സഹോദരൻ രാഹുൽ , ഭാര്യ സഹോദരൻ രാഹുൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, സുഹൃത്ത് ഹിജിത്ത് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനം നടക്കുമ്പോൾ താൻ വീടിന് പുറത്തായിരുന്നു എന്നാണ് വിഷ്ണുവിന്റെ മൊഴി. ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ ഉൾപ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.