കോട്ടയം: ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒന്നേകാല്‍ ലക്ഷം രൂപയിലേക്ക് ഉയര്‍ന്നതോടെ ബാങ്ക് സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് ആവശ്യക്കാരേറി. പല ഷെഡ്യൂള്‍ ബാങ്ക് ശാഖകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കര്‍ കിട്ടാനില്ല. സ്വന്തം റിസ്‌കിലാണ് ലോക്കറില്‍ സ്വര്‍ണവും വിലപ്പെട്ട സാധനങ്ങളും രേഖകളും മറ്റും വയ്ക്കുന്നതെങ്കിലും ബാങ്ക് ലോക്കര്‍ ഉരുക്ക് പെട്ടിയാണല്ലോ എന്നതാണ് ആശ്വാസം. വീടുകളുടെ അലമാരകളിലോ ഒളിപ്പെട്ടികളിലോ ആഭരണം സൂക്ഷിക്കാന്‍ മനസുവരുന്നില്ല. മിന്നു മാലയും കല്യാണമോതിരവും രണ്ട് വളകളും ഒഴിക്കെ ലോക്കറില്‍ വച്ചാല്‍ സമാധാനത്തോടെ കിടന്നുറങ്ങുകയോ യാത്രപോകുകയോ ചെയ്യാമല്ലോ ഇക്കാലത്തെ പൊതുവര്‍ത്തമാനം.
ലോക്കർ: അറിയേണ്ടത്
ലോക്കറുടെ ഒരു താക്കോല്‍ ഉടമയുടെ കൈവശവും ഒരെണ്ണം ബാങ്കിലുമുണ്ടാകും. ലോക്കറുടെ വലിപ്പം അനുസരിച്ച് നിശ്ചിത ഫീസും ബാങ്ക് ഈടാക്കും. ഇരു കൂട്ടരും അറിയാതെ ലോക്കര്‍ തുറക്കാനാവില്ല. വിശേഷാല്‍ ചടങ്ങുകള്‍ വരുമ്പോള്‍ ലോക്കറിലെ സ്വര്‍ണം എടുക്കുകയും ഒട്ടും വൈകാതെ തിരിച്ചുവയ്ക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും.
ചെറിയ ബാങ്ക് ശാഖകളില്‍ ശരാശരി 200 ലോക്കറുകളും വലിയ ശാഖകളില്‍ ആയിരത്തോളം ലോക്കറുകളും ഉണ്ടാകാറുണ്ട്. ബ്രാഞ്ചില്‍ ആവശ്യത്തിന് ലോക്കര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ അധികൃതര്‍ ലോക്കര്‍ സൗകര്യം ഒരുക്കിക്കൊടുക്കും. ലോക്കര്‍ കാലാവധി പൊതുവെ മൂന്നു വര്‍ഷമാണെങ്കിലും പലരും ഒരിക്കല്‍ വാടകയ്ക്ക് എടുത്ത ലോക്കര്‍ പിന്നീട് ഒഴിവാക്കാറില്ല. ലോക്കറിന്‍റെ വലിപ്പം അനുസരിച്ച് നിരക്കിലും വ്യത്യാസം വരും. കൂടുതല്‍ പേരും മീഡിയം ലോക്കറുകളാണ് താല്‍പര്യപ്പെടുന്നത്.
ബാങ്കിന് തുറക്കാം
മൂന്നു വര്‍ഷത്തിലധികം ലോക്കര്‍ ഉപയോഗിക്കാതിരുന്നാല്‍ ഇടപാടുകാരനോട് അത് ഉപയോഗിക്കാനോ ഒഴിഞ്ഞു നല്‍കാനോ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം. ഇടപാടുകാരന്‍ ലോക്കര്‍ വാടക ക്രമമായി നല്‍കുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഇതാവശ്യപ്പെടാം. എന്തുകൊണ്ടാണ് ലോക്കര്‍ ഉപയോഗിക്കാതിരിക്കുന്നത് എന്ന് എഴുതിത്തരാന്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ബാങ്ക് നിര്‍ദേശത്തോ പ്രതികരിക്കാതിരി ക്കുകയോ എന്നിട്ടും ലോക്കര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ നോട്ടിസ് നല്‍കി ബാങ്കുകള്‍ക്കു ലോക്കര്‍ തുറക്കാം.
Tags : Gold prices bank lockers bank locker bank gold jewelry dual-key system