റോഡിൽ വെള്ളം കയറിയപ്പോൾ
തൊടുപുഴ: അടിമാലി മേഖലയിൽ രാവിലെ മുതൽ തന്നെ ശക്തമായി മഴ പെയ്തു. മഴയെ തുടർന്ന് അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തുകൂടി ഒഴുകുന്ന ഓട നിറഞ്ഞ വെള്ളമാണ് വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറിയത്.
ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് മഴയെത്തുടർന്ന് വെള്ളം കയറിയത്. തോരാതെ മഴ പെയ്യുന്നതോടെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടവരുത്തുന്നു.
ഇന്നലെ രാവിലെ മുതൽ തന്നെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം മഴ കനത്തതോടെ അടിമാലി ടൗൺ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഓടകളിൽ നിന്നും വെള്ളം റോഡിലേക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് തിരച്ചുകയറി.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറിയിരുന്നു. ഇവിടെ എല്ലാവർഷവും മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാറുണ്ട്. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ലൈബ്രറി റോഡിന് സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. ചാറ്റുപാറ സബ് സ്റ്റേഷന് പടിയില്‍ റോഡില്‍ വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മഴയെ തുടർന്ന് വെള്ളം കയറിയിരുന്നു. ഓടകൾ നിറഞ്ഞതോടെ ബസ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടർന്ന് കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞദിവസം മുതൽ മഴ ശക്തമായതോടെ കൊച്ചി ധനുഷ്കോടി ദേശീയപാത നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതകൾ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സജ്ജമായി തുടരുന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലി കേന്ദ്രീകരിച്ച ശക്തമായ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീട്ടിന് സമീപം കഴിഞ്ഞവർഷം മഴയെ തുടർന്ന് ഇടിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞു. ചെറിയതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗത സ്തംഭിക്കുകയും ചെയ്തു. തുടർന്ന് മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്ക് സമീപം ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് പതിച്ചിരുന്നു. മണ്ടത്തയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല.
മഴ ശക്തമായി തുടർന്ന് മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽ തന്നെ മഴ ശക്തമായി തുടരുന്നു . ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ശക്തമായ മഴക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.