പ്രതീകാത്മക ചിത്രം
ലക്നോ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മഥുര സ്വദേശിയായ മനോജ് സോണി കൊല്ലപ്പെട്ടതായാണ് ഇയാളുടെ ഭാര്യ മൊഴി നൽകിയിരിക്കുന്നത്. മകളുടെയും മകളുടെ കാമുകന്റെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും മൃതദേഹം യമുനാതീരത്തെ വനമേഖലയിൽ കത്തിച്ചശേഷം കുഴിച്ചിട്ടെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ മനോജിന്റെ ഭാര്യ നൈന (40), മകൾ ഭക്തി, ഭക്തിയുടെ കാമുകൻ വിമൽ ചൗധരി (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അതേസമയം മനോജിന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനാകാത്തതിനാൽ കൊലപാതകം നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം മനോജിനെ ഏപ്രിൽ 18 മുതൽ കാണാനില്ല. ഏപ്രിൽ 21ന് നൈന ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാരണമൊന്നും വ്യക്തമാക്കാതെ അടുത്ത ദിവസം തന്നെ പരാതി പിൻവലിച്ചു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും മനോജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ രാംബാബു പോലീസിൽ പരാതി നൽകുകയായിരുന്നു.
മയക്കുമരുന്ന് കലർത്തിയ പാൽ മനോജിന് നൽകി അബോധാവസ്ഥയിലാക്കിയശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ചു കൊന്നുവെന്നാണ് ഭാര്യ മൊഴി നൽകിയത്. തുടർന്ന് മകളും മകളുടെ കാമുകനും ചേർന്ന് മൃതദേഹം യമുനാതീരത്തെ അക്രൂർ ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി കത്തിച്ചെന്നുമാണ് മൊഴി. മൃതദേഹമോ മറ്റ് നിർണായക തെളിവുകളോ കണ്ടെത്തിയാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Tags : Crime Murder Police Case UttarPradesh Investigation