സമീനയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനായി പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ.
നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്‍റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു.
ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.
പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.
രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എക്സ്റേയിലുണ്ട്!
പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.
മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.
കൂടുതൽ വകുപ്പുകൾ
വീണ്ടുമുള്ള എക്സ്‌റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്‍റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.
Tags : gold chain theft case Swallowed the gold chain custody police nilamboor arrest malappuram