തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിന് ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനമായി ഒരു കോടി രൂപയിലധികം വിതരണം ചെയ്തു.
റബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
റബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബർ, ഏലം, കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.
റബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽനിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട - 29, കോട്ടയം - 196, മലപ്പുറം - 42, കണ്ണൂർ - 25 അപേക്ഷകർക്കുമാണ് ധനസഹായം അനുവദിച്ചത്. ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽനിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചതെന്ന് കേര പദ്ധതിയുടെ സംസ്ഥാന പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് അറിയിച്ചു.
Tags : Kera Scheme distributed Ruber Cardamam