തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിക ൾ വോട്ടുതേടി ജനങ്ങൾക്കു മുന്നിലേക്കെത്തുന്പോൾ വോട്ടർമാർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടാനായുള്ള തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ രംഗത്തിറക്കി പ്രചാരണം സജീവമാക്കി.
യുഡിഎഫും എൽഡിഎഫും എൻഡിഎയും തങ്ങളുടെ പ്രചാരണ മുദ്രാവാക്യങ്ങൾ ഇതിനോടകം പുറത്തുവിട്ടു. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന മുദ്രാവാക്യമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറാക്കിയത്. ഇന്നലത്തെ പ്രധാന ദിനപത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യം നല്കിയാണ് ഈ മുദ്രാവാക്യ വ്യാപക പ്രചാരണത്തിന് തുടക്കമിട്ടത്.
ഈ ദുർഭരണത്തിന് ഇനി 25 ദിനം മാത്രമെന്ന കുറിപ്പോടെ സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിലക്കയറ്റവുമെല്ലാം ഉൾകൊള്ളിച്ചുള്ളതായിരുന്നു പ്രചാരണ മുദ്രാവാക്യത്തോടൊപ്പമുള്ള പരസ്യം . കണക്കു ചോദിക്കാൻ സമയമായെന്നും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇടതു മുന്നണിയുടെ ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ മുദ്രാവാക്യം ’മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കിയത്.
എൽഡിഎഫ് സർക്കാർ മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേർത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്ഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, കേരളത്തെ അതി ദാരിദ്യ്രമുക്തമാക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, എല്ലാവർക്കും വീടുകൾ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാവർക്കും സ്വന്തമായി ഭൂമി നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, എല്ലാ സർക്കാർ ആശുപത്രികളും ലോകോത്തരമാക്കാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.. എന്നിങ്ങനെ നീളുന്നു മുദ്രാവാക്യം.
എൻഡിഎ മുദ്രാവാക്യം കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘മാറാത്തത് മാറും ഇനി കേരളം വളരും’ എന്നതാണ് എൻഡിഎ മുദ്രാവാക്യം. പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തുവെച്ച് ഈ മുദ്രാവാക്യം തന്റെ പ്രസംഗത്തിലും പരാമർശിച്ചിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി മാറ്റം ആവശ്യമാണെന്നും ഇതിനാൽ മാറാത്തത് മാറും, ഇനി കേരളം വളരും എന്നതാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.
Tags : UDF LDF NDA Congress CPM BJP Niyama sabha Election Kerala Assembly Election