പ്രതീകാത്മക ചിത്രം
കൊച്ചി: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) ആണ് അറസ്റ്റിലായത്.
കാലടി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ കബളിപ്പിച്ച് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി 5000 രൂപ സമ്മാനം ലഭിച്ചതായി ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് 2300 രൂപയുടെ ടിക്കറ്റും 2700 രൂപ പണമായും ഇയാൾ വാങ്ങിയെടുത്തു.
കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പതിമൂന്ന് കേസുകളുണ്ട്.
എസ്എച്ച്ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി പി. നായർ, എഎസ്ഐ മനോജ് കുമാർ, സീനിയർ സിപിഒ രജിത്ത് രാജൻ, സിപിഒമാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Man arrested tampering lottery ticket cheating money