തൊടുപുഴ/കോട്ടയം: മോന്‍സ് ജോസഫ് എംഎല്‍എയെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.
തിങ്കളാഴ്ച രാത്രി ചെയര്മാന് പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാനായതിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലാണ് നിര്‍ണായക യോഗം നടന്നത്.
ഡെപ്യൂട്ടി ലീഡറായി തോമസ് ഉണ്ണിയാടനെയും വിപ്പ് സ്ഥാനത്തേക്ക് അപു ജോണ്‍ ജോസഫിനെയും തെരഞ്ഞെടുത്തു. ഷിബു തെക്കുംപുറം സെക്രട്ടറിയും റെജി ചെറിയാൻ ട്രഷററുമാണ്. നിയുക്ത എംഎല്‍എമാരായ വര്‍ഗീസ് മാമന്, വിനു ജോബ് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.
നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോന്‍സ് ജോസഫ് എംഎല്‍എ 1996 മുതല്‍ കടുത്തുരുത്തി എംഎൽഎയാണ്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ്.
മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിനു രണ്ടു മന്ത്രിമാരുണ്ടായിരുന്നെന്നും അതേ സ്ഥാനം ഇത്തവണയും വേണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ചെയര്മാന് പി.ജെ. ജോസഫിനെ നിയമസഭാ കക്ഷി യോഗം ചുമതലപ്പെടുത്തി.
പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുകഴിഞ്ഞു മാത്രമേ മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂവെന്നും പി.ജെ. ജോസഫ് പറഞ്ഞു.
Tags : Mons Joseph Kerala Congress Parliamentary Party Leader