കിഫ്ബി
തിരുവനന്തപുരം: സംസ്ഥാനത്തിനും സർക്കാരിനും കടുത്ത ബാധ്യതയായ കിഫ്ബിയുടെ പുനഃസംഘടന സംബന്ധിച്ചു റിപ്പോർട്ട് വിദഗ്ധ സമിതി ഒക്ടോബർ 14നു സമർപ്പിക്കും.
കിഫ്ബി പുനഃസംഘടിപ്പിക്കാന്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ സുധാ പിള്ളയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ജൂലൈ 14നാണ് നിയോഗിച്ചത്. ഒരു മാനദണ്ഡവുമില്ലാതെ കടമെടുത്തു കൂട്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന വിലയിരുത്തിലാണ് കിഫ്ബിയിൽ പുനഃസംഘടന വരുത്തുന്നത്.
തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ കിഫ്ബി കടമെടുത്തുകൂട്ടിയെന്നാണ് കണ്ടെത്തൽ. ഈ ഫണ്ടിന്റെ പലിശ മുഴുവൻ തിരിച്ചടയ്ക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്.
കിഫ്ബി വഴി നടത്തിയ ബജറ്റേതര കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയതോടെ, കേരളത്തിനു പൊതുവിപണിയിൽനിന്ന് നേരിട്ട് വായ്പയെടുക്കാനുള്ള ശേഷി കുത്തനെ കുറഞ്ഞു. ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ഇതോടെയാണ് കിഫ്ബി നിലനിർത്തിക്കൊണ്ടു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നു സർക്കാർ കണ്ടെത്തിയതും വിദഗ്ധ സമിതിയെ നിയോഗിച്ചതും.
കിഫ്ബിയിൽ 460 ജീവനക്കാരുണ്ട്. ഇവരുടെ നിയമനത്തിലും സംശയമുണ്ട്. പിൻവാതിൽ നിയമനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും നടക്കുന്നുണ്ട്. സമഗ്ര പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്. കിഫ്ബിയുടെ ദൈംദിന പ്രവർത്തനങ്ങളെല്ലാം സുഗമമായി മുന്നോട്ടു പോകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കിഫ്ബിയുടെ ഒരു ഫയലും ധനകാര്യവകുപ്പിലെത്തുന്നില്ല. സർക്കാരിനേക്കാൾ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പ യെടുക്കുന്നതെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ ഒന്നു മുതൽ ഒന്നര ശതമാനം കൂടുതലാണ് കിഫ്ബിക്ക്. കൂടാതെ കിഫ്ബി സ്വീകരിക്കുന്ന കടം സർക്കാരിന്റേതായി കണക്കാക്കുന്നതും തിരിച്ചടിയാണ്. ഇതിനെ നേരിടാൻ കടമെടുപ്പ് അധികാരങ്ങളിലും നിയന്ത്രണമുണ്ടാകുമെന്ന നിലയിലായിരിക്കും വിദഗ്ധ സമിതി റിപ്പോർട്ട്. സമാന്തര സർക്കാരായി വളർന്ന കിഫ്ബിയുടെ മേൽ ധനവകുപ്പിന് പൂർണ നിയന്ത്രണം ഇനിമുതൽ ഉണ്ടാകുന്ന നിലയിലുള്ള റിപ്പോർട്ട് ഒരുങ്ങുന്നതായി അറിയുന്നു.
വിദഗ്ധ സമിതിയിൽ ഫെഡറല്‍ ബാങ്ക് മുന്‍ സിഎംഡി ശ്യാം ശ്രീനിവാസന്, ചാര്‍ട്ടേഡ് അക്കൗണ്ട്സ് അസോസിയേഷന് മുന്‍ ചെയര്മാന് നിലേഷ് വികാംസെ, മുന്‍ സിഎജി എച്ച്. ശുഭലക്ഷ്മി നാരായണന്, മുന്‍കേന്ദ്ര റവന്യു വകുപ്പ് സെക്രട്ടറി ഡോ. തരുണ്‍ ബജാജ് എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാലിനാണ്. കമ്മിറ്റിയെ സഹായിക്കാന്‍ ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കു പുറമെ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ധനകാര്യ വകുപ്പിലെ ഒഎസ്ഡി ആയ സച്ചിന് കുമാര്‍ യാദവ്, മുഖ്യമന്ത്രിയുടെ ഓഫിസിലെ എപിഎസ്. കെ.പി.കെ. തിലകന് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags : KIIFB Overhaul Essential ExpertCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash