കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ആര്‍ജെഡി. ഇത്തവണ അധികസീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർജെഡി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തില്‍ എൽഡിഎഫിലെ സീറ്റ് വിഭജനത്തിലെ നീരസം ആർജെഡി നേതൃത്വം പരസ്യമാക്കി.
പാർട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎം നീതി പുലർത്തുന്നില്ല. എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം. ഉഭയകക്ഷി ചർച്ചയിലടക്കം ആറ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് ആർജെഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽഡിഎഫ് ക്ഷീണിപ്പിക്കരുത്.
കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫിന്റെ അന്തസിനു ചേരാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്നും എം.വി. ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.