മലപ്പുറം: കേരളത്തിൽ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ മൂന്നാമതും ഭരണം നേടുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും തേജസ്വി യാദവ് പറഞ്ഞു. പൊന്നാനി ബസ്റ്റാന്‍ഡില്‍ നടന്ന പ്രചരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചുമാണ് പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തെ മുന്നോട്ട് നയിച്ചതെന്നും തേജസ്വി പറഞ്ഞു. കേരളത്തില്‍ പ്രളയവും കോവിഡും വന്നപ്പോള്‍ നടത്തിയ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് കേവലം മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ല, മൂലധന നിക്ഷേപം അനിവാര്യമാണ്.
സംഘപരിവാര്‍ ഭരണഘടന പോലും മാറ്റിയെഴുതാന്‍ ശ്രമിക്കുകയാണെന്നും മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച് നാടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീറിന്റെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ ഒരുനാള്‍ കേരളം പോലെയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. കേരളം ബിഹാറിന് എന്നും ഒരു മാര്‍ഗദര്‍ശനമാണെന്നും തേജസ്വി യാദവ് പറഞ്ഞു.
Tags : assembly election kerala rjd leader tejaswi yadav ldf