തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യൻ റെയിൽവേയെയും കേന്ദ്ര സർക്കാർ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വർഗീയ വിഷം കലർത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിലും കണ്ടത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല
പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവത്കരണ ഗൂഢാലോചനയാണിതെന്ന് ചെന്നിത്തല പറഞ്ഞു.
Tags : RSS anthem Bjp divisive politics VD sathesan Remesh Chennithala