കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ട് തട്ടിപ്പ് കേസില്‍ സംഘടനയുടെ നേതാവായ ജാസ്മിൻ ഷായുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഭാര്യ ഷബ്ന, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്.
തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിൻ ഷാ. സംസ്ഥാനത്ത് നടന്നുവരുന്ന നഴ്സുമാരുടെ വേതന സമരം ജാസ്മിൻ ഷായുടെ നേതൃത്വത്തില്‍ യുഎന്‍എയാണ് നയിക്കുന്നത്. സംഘടനയുടെ ഫണ്ട് പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി എന്നായിരുന്നു കേസ്. 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നത്.
ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റ് വാങ്ങിയെന്നായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ആശുപത്രി വാങ്ങാൻ എന്ന പേരിലും പ്രതികൾ ക്രമക്കേട് നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.
2019ൽ ജാസ്മിൻ ഷാ അടക്കം അഞ്ചു പേർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് 2020ൽ ജാസ്മിൻ ഷായെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎൻഎയുടെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ജാസ്മിൻ ഷായ്ക്കെതിരെ ആദ്യം പരാതി നൽകിയത്. നഴ്സുമാരുടെ പക്കൽനിന്നടക്കം പിരിച്ച പണം ഉൾപ്പെടെ ഭീമമായ തുക തട്ടി എന്നായിരുന്നു കേസ്.
Tags : UNA fund fraud case enforcement seizes assets Jasmine Shah