കൊച്ചി: ക്രൈസ്തവ സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്‍റെ ശിപാർശകളൊന്നും നടപ്പാക്കരുതെന്ന് വിഎച്ച്പി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലാണ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടത്.
ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്ത് ആയിരിക്കും റവന്യൂ വകുപ്പ് സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതു മതപരിവർത്തനം അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന വിചിത്രവാദവും വിഎച്ച്പി ഉന്നയിച്ചു. കമ്യൂണിറ്റി മാനേജ്മെന്‍റ് ക്വാട്ട കൂടുതല്‍ നേടാനും ക്രൈസ്തവ മാനേജ്മെന്‍റുകള്‍ക്കു സാധിക്കുമെന്നും സംഘടന ആരോപിച്ചു.
മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയുടെ മാതൃകയില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍, ഹൈന്ദവ മതപാഠശാലകള്‍ക്കു ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാർ നടപടിയില്ല. കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാവൂയെന്നും അനില്‍ വിളയില്‍ ആവശ്യപ്പെട്ടു.
Tags : VHP recommendations J.B. Koshy Commission kerala christians J.B. Koshy Commission report