ചെലവ് ചുരുക്കണം. യാത്ര കുറയ്ക്കണം. കാർ ഉപയോഗം കുറച്ച് ബസിലോ മെട്രോയിലോ യാത്ര ചെയ്യുക. ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുക. വിദേശയാത്ര ഒഴിവാക്കുക. സ്വർണം വാങ്ങുന്നതു മാറ്റിവയ്ക്കുക. വിദേശ ബ്രാൻഡുകൾ ഒഴിവാക്കി നാടൻ സാധനങ്ങൾ ഉപയോഗിക്കണം. കർഷകർ രാസവള ഉപയോഗം പകുതിയാക്കണം. വീട്ടമ്മമാർ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കണം.
രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടുകാരോട് ഉപദേശിച്ച കാര്യമാണിത്. രാജ്യത്തെ സാമ്പത്തികകാര്യങ്ങൾ ഒട്ടും പന്തിയല്ല. ജനങ്ങൾ സഹിക്കാൻ തയാറാകണം. വിദേശനാണ്യം സംരക്ഷിച്ചു രാജ്യത്തെ സഹായിക്കണം എന്നു ചുരുക്കം. 1960കളിലും 1970കളിലും പ്രധാനമന്ത്രിമാർ ഇത്തരം ആഹ്വാനങ്ങൾ നടത്തിയിരുന്നു.
സ്വയംപര്യാപ്തതയുടെ പേരിൽ ഇറക്കുമതി നിരുത്സാഹപ്പെടുത്തിയിരുന്ന കാലം. ഇറക്കുമതിക്കു നൽകാൻ വേണ്ടത്ര ഡോളർ ഇല്ല. അതിനാൽ ചുങ്കം കൂട്ടിയോ നിയന്ത്രണങ്ങൾ ചുമത്തിയോ ഇറക്കുമതി കുറച്ചു. അതാണു രാജ്യത്തെ ശക്തമാക്കുന്നത് എന്നു വിശ്വസിച്ച കാലമായിരുന്നു അത്. ദുരിതം നിറഞ്ഞ ആ കാലത്തേക്കു രാജ്യം തിരിച്ചു ചെന്നു എന്നതാണ് മോദിയുടെ ആഹ്വാനത്തിൽ മനസിലാക്കേണ്ട പ്രധാന കാര്യം. ഒരുതരം ഏറ്റുപറച്ചിൽ. നമ്മൾ വീണ്ടും ദുരിതകാലത്തായോ? വസ്തുതകൾ പരിശോധിക്കാം.
► കപ്പൽച്ചാലും വ്യാപാരവും
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും തുടങ്ങിവച്ച യുദ്ധം അനിശ്ചിതമായി തുടരുന്നു. ദുർബലമായ വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും തകരാം. സമാധാന ചർച്ചകൾ വഴിമുട്ടി. സംഘർഷം മൂലം ഗൾഫിലേക്കു കയറ്റുമതി നടക്കുന്നില്ല. ഇന്ത്യയുടെ കയറ്റുമതിയിൽ 18 ശതമാനം അങ്ങോട്ടായിരുന്നു. യുദ്ധം മൂലം ഇന്ത്യക്ക് ആവശ്യത്തിന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും പാചകവാതകവും രാസവളവും കിട്ടുന്നില്ല. ഇവയുടെ ഇറക്കുമതിയിൽ 40 മുതൽ 70 വരെ ശതമാനം ഹോർമുസ് കപ്പൽച്ചാൽ വഴിയായിരുന്നു.
► വിലക്കയറ്റത്തിന്റെ വഴി
യുദ്ധത്തിനു മുൻപ് ബാരലിന് 70 ഡോളറിൽ താഴെ നിന്നിരുന്ന ക്രൂഡ് ഓയിൽ വില 110 ഡോളറിലാണ്. 60 ശതമാനം വർധന. മിക്ക രാജ്യങ്ങളിലും ഇന്ധനവില കൂട്ടിയപ്പോൾ ഇന്ത്യ കൂട്ടിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആയിരുന്നു കാരണം. അതു കഴിഞ്ഞപ്പോൾ ഇന്ധനവില കൂട്ടിത്തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള എൽപിജിക്കും വിദേശത്തേക്കു പോകുന്ന വിമാനങ്ങളുടെ ഇന്ധനത്തിനും നേരത്തേതന്നെ വില കൂട്ടി. ഇനി ഗാർഹിക എൽപിജിക്കും ആഭ്യന്തര വിമാനയാത്രയ്ക്കുള്ള ഇന്ധനത്തിനും വില കൂട്ടാം.
ഏപ്രിലിൽ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം 3.48ഉം മൊത്ത വിലക്കയറ്റം 8.3ഉം ശതമാനം ആയി. ഏപ്രിലിൽ അമേരിക്കയിലെ ചില്ലറ വിലക്കയറ്റം 3.8ഉം മൊത്തവിലക്കയറ്റം ആറും ശതമാനത്തിലേക്കു കയറി. വിലക്കയറ്റം കൂടുമ്പോൾ പലിശനിരക്കു കൂട്ടാൻ അമേരിക്കയിലെ ഫെഡറൽ റിസർവും ഇന്ത്യയിലെ റിസർവ് ബാങ്കും നിർബന്ധിതമാകും. അമേരിക്ക ജൂലൈയിൽ പലിശ കൂട്ടും എന്നാണ് അഭ്യൂഹങ്ങൾ. അവിടെ കൂട്ടിയാൽ രൂപയെ പിടിച്ചു നിർത്താൻ ഇന്ത്യയും പലിശ കൂട്ടേണ്ടി വരും.
► രൂപയുടെ തകർച്ച
അമേരിക്കയുടെ തീരുവയുദ്ധം വന്ന 2025ൽ രൂപ അഞ്ചു ശതമാനം ഇടിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നു 2026ൽ ഇതുവരെ എട്ടു ശതമാനം താഴ്ന്നു. ഇപ്പോൾ ഡോളർ 97 രൂപയ്ക്കടുത്താണ്. താമസിയാതെ 100 കടക്കും. അതു വിലക്കയറ്റത്തെ എവിടെ എത്തിക്കും എന്നതു വലിയ ആശങ്ക. ഇറക്കുമതിക്കു ചെലവു കൂടും. വാണിജ്യകമ്മി വർധിക്കും.
വിലക്കയറ്റം കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നത് ഇന്ത്യയുടെ സാമ്പത്തികവളർച്ച കുറയാൻ കാരണമാകും. 2025-26ൽ ഇന്ത്യ 7.6 ശതമാനം വളർന്നു എന്നു കണക്കാക്കുന്നു. 2026-27ൽ 7.2 ശതമാനമാണ് ഔദ്യോഗിക പ്രതീക്ഷ. പക്ഷേ, എണ്ണവിലയും യുദ്ധവും മൂലം വളർച്ച ആറു ശതമാനമേ വരൂ എന്നു വിദേശിയും സ്വദേശിയുമായ റേറ്റിംഗ് ഏജൻസികൾ കണക്കാക്കുന്നു.
► വിറ്റു മടങ്ങുന്ന വിദേശികൾ
വളർച്ച കുറയുമ്പോൾ കമ്പനികളുടെ ബിസിനസും ലാഭവും കുറയും. അതു കണക്കാക്കി വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റു പണം മടക്കിക്കൊണ്ടു പോകുന്നു. 2023ൽ 1.71 ലക്ഷം കോടി രൂപ ഇവിടെ നിക്ഷേപിച്ച അവർ 2024ൽ നിക്ഷേപിച്ചത് 427 കോടി രൂപ മാത്രം. 2025ൽ 1.66 ലക്ഷം കോടി പിൻവലിച്ചു. 2026ൽ മേയ് 15 വരെ പിൻവലിച്ചത് 2.2 ലക്ഷം കോടി രൂപ. ഇതു രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ കുറവ് വരുത്തുന്നു.
വിദേശവ്യാപാര കമ്മി കൂടുന്നു. ഒപ്പം, വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു. ഇതു മൊത്തം വിദേശനാണ്യ ഇടപാടുകളിലെ (കറന്റ് അക്കൗണ്ട്) കമ്മി നിയന്ത്രണാതീതമാക്കും. ജിഡിപിയുടെ ഒരു ശതമാനത്തിനു താഴെനിന്നു രണ്ടര ശതമാനത്തിലേക്ക് ഈ കമ്മി വർധിച്ചേക്കാം. ഈ ആശങ്കയിലാണു രൂപ ഇടിയുന്നത്. വിദേശനാണയ കമ്മി വർധിച്ചാൽ വിദേശത്തുനിന്നു കടം എടുക്കേണ്ടി വരും.
► മാന്ദ്യത്തിലേക്ക്
രൂപ ഇനിയും താഴ്ന്നുപോകും എന്നാണു സൂചന. ഫെബ്രുവരി 27ന് 72,900 കോടി ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യ ശേഖരം മേയ് ഒന്നിന് 69,069 കോടി ഡോളർ ആയി കുറഞ്ഞു. രൂപയെ പിടിച്ചു നിർത്താൻ വലിയ തോതിൽ ഡോളർ വിറ്റതാണു കാരണം. രൂപയെ പിടിച്ചുനിർത്താൻ പറ്റിയുമില്ല. ഇപ്പോഴും വില്പന തുടരുകയാണ്. ശരാശരി ക്രൂഡ് ഓയിൽ വില 110 ഡോളറിനു മുകളിലേക്കു നീങ്ങിയാൽ രണ്ടു ശതമാനം മാത്രം ആഗോളവളർച്ചയേ ഐഎംഎഫ് പ്രതീക്ഷിക്കുന്നുള്ളൂ. പ്രായോഗികമായി ലോകം സാമ്പത്തിക മാന്ദ്യത്തിലാകുകയാണ് അതിന്റെ ഫലം.
► വീഴ്ചകൾ ഉണ്ടായി
ഇതാണു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർഥനയുടെ പശ്ചാത്തലം. സമീപകാല സംഭവങ്ങൾ ശരിയായി വിശകലനം ചെയ്തു കരുതൽ നടപടികൾ എടുക്കുന്നതിൽ വീഴ്ച വന്നു. യുദ്ധം നമ്മുടെ സൃഷ്ടിയല്ല. പക്ഷേ, യുദ്ധം വന്നശേഷം നമ്മുടെ ഇന്ധനലഭ്യത ഉറപ്പാക്കാനും ഉപയോഗം നിയന്ത്രിക്കാനും നേരത്തേ നടപടികൾ ആരംഭിക്കാമായിരുന്നു. എങ്കിൽ ഒരുപക്ഷേ ചെറിയ നിയന്ത്രണങ്ങൾ മതിയാകുമായിരുന്നു. ഇപ്പോൾ അതു പോരാ. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതു നൽകുന്ന സൂചന അതാണ്.
ഇറാനിലെ അമേരിക്കൻ ആക്രമണം അവസാനിച്ച് ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പഴയതുപോലെ ആകുമ്പോഴേ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകൂ. അതിനിടെ കാര്യങ്ങൾ ഗുരുതരമാകാതെ നോക്കാൻ താത്കാലിക പരിഹാര നടപടികൾക്കാണു സർക്കാർ ശ്രമിക്കുന്നത്. അവ വിജയിക്കുന്നത് അപൂർവമാണ്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്കുള്ള തീരുവ 6.4ൽനിന്ന് 15.4 ശതമാനമാക്കി. ഇറക്കുമതി നിരുത്സാഹപ്പെടുത്തുക എന്നതാണു ലക്ഷ്യം. പ്ലാറ്റിനം, മറ്റു വിശിഷ്ട ലോഹങ്ങൾ എന്നിവയ്ക്കും ചുങ്കം കൂട്ടി.
കഴിഞ്ഞ ധനകാര്യവർഷം ഇന്ത്യ സ്വർണ ഇറക്കുമതിക്ക് 7,198 കോടി ഡോളർ ചെലവാക്കി. 2024-25 ലേക്കാൾ 24 ശതമാനം അധികം. വിലവർധന മൂലമാണ് ഇങ്ങനെ വന്നത്. തലേവർഷത്തേക്കാൾ ഇറക്കുമതിയുടെ അളവ് 4.76 ശതമാനം കുറഞ്ഞ് 721 ടൺ സ്വർണം ആയിരുന്നു.
ചുങ്കം കൂട്ടി സ്വർണ ഇറക്കുമതി കുറയ്ക്കാൻ മുൻപും പലവട്ടം ശ്രമിച്ചിട്ടുള്ളതാണ്. പക്ഷേ, ഫലിച്ചില്ല. കള്ളക്കടത്തു വർധിക്കുന്നതു മാത്രമാണു ഫലം. 2022ൽ വർധിപ്പിച്ച ചുങ്കം 2024ൽ താഴ്ത്തി. ഇപ്പോൾ വീണ്ടും കൂട്ടി. ഫലം വ്യത്യസ്തമാകുമോ എന്നു കാത്തിരുന്നു കാണാം.
ഡോളർ 100 രൂപയിലേക്ക് അതിവേഗം നീങ്ങുകയാണ്. അതു രാജ്യത്തിനു ദോഷമാകുമോ? ഉദാരവത്കരണവും സ്വതന്ത്ര വാണിജ്യവും ആണു സാമ്പത്തികവളർച്ച ഉറപ്പാക്കുന്നത് എന്നു വിശ്വസിക്കുന്നവർ ഡോളറിനെ പിടിച്ചുനിർത്തുന്നതിനോടു യോജിക്കില്ല.
ഡോളർ കയറാതെ നോക്കുന്നതിനു മൂന്നു വഴികളാണുള്ളത്.
ഒന്ന്: ഡോളറിന്റെ ആവശ്യം കുറയ്ക്കുക. ചുങ്കം കൂട്ടലും ഇറക്കുമതി വിലക്കും യാത്രാവിലക്കും ഒക്കെ ഇതിനുള്ള വഴികളാണ്. ഫലപ്രദമാണെന്നു തെളിയാത്ത ചികിത്സയാണത്. എങ്കിലും എല്ലാ ഗവൺമെന്റുകളും ആദ്യം ആ വഴിയേ നീങ്ങുന്നു.
രണ്ട്: ഡോളർ ലഭ്യത കൂട്ടുക. കടപ്പത്രങ്ങൾ ഇറക്കുന്നതും (1998ലും 2000ലും അതു ചെയ്തു) പ്രവാസികളിൽനിന്നു ബാങ്കുനിക്ഷേപം ആകർഷിക്കലും (2013ൽ അതു ചെയ്തു) അതിനുള്ള മാർഗങ്ങളാണ്. പക്ഷേ, എങ്ങും പലിശ വളരെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ആ മാർഗങ്ങൾ വളരെ ചെലവേറിയതാണ്.
മൂന്ന്: നിക്ഷേപവും മൂലധനവും ആകർഷിക്കൽ. ഇന്ത്യയുടെ കടപ്പത്രങ്ങളിലേക്കും ഓഹരികളിലേക്കും മാത്രമല്ല വ്യവസായ നിക്ഷേപത്തിലേക്കും വിദേശികളെ ആകർഷിക്കുക. നികുതി ഇളവുകളും മറ്റുമാണ് അതിന് ഉപയോഗിക്കാവുന്നത്. വിദേശമൂലധനത്തിനു നിയന്ത്രണമുള്ള മേഖലകൾ പുനഃപരിശോധിച്ച് അവസരങ്ങൾ കണ്ടെത്താം.
ഡോളർ 100 രൂപ കടന്നു പോയാലും അത്ര ഭയപ്പെടാനില്ല. രൂപയെ സർക്കാർ താങ്ങിനിർത്തുന്നതാണ് എന്നു കറൻസി വ്യാപാരികൾക്കറിയാം. ആ താങ്ങുകളെ ഇളക്കിമാറ്റുകയാണു വിപണി ചെയ്യുന്നത്. താങ്ങുകൾ പോയിക്കഴിയുമ്പോൾ രൂപയുടെ യഥാർഥ വില കാണും. അപ്പോൾ സ്വർണ ഇറക്കുമതിക്കുള്ള ആവശ്യം കുറയും. പെട്രോൾ, ഡീസൽ വിലകൾ രാജ്യാന്തര നിലയിലാകുമ്പോൾ അവയുടെ ഉപയോഗം കുറയും. വിപണിയെ അതിന് അനുവദിക്കാനാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന, ഇപ്പോൾ ഹാർവാഡിൽ ധനശാസ്ത്ര പ്രഫസർ ആയ ഗീതാ ഗോപിനാഥ് പറയുന്നത്.
1991ൽ ഗുരുതരമായ വിദേശനാണ്യ പ്രതിസന്ധിയിൽ ആയപ്പോൾ ഡോ. മൻമോഹൻ സിംഗ് ചെയ്തതു രൂപയുടെ വില കുറയ്ക്കലാണ്. രണ്ടു തവണയായി രൂപയുടെ മൂല്യം 32 ശതമാനം കുറച്ചു. മനുഷ്യർ മാറിയ വിലയോടു പൊരുത്തപ്പെട്ടു. ഇപ്പോൾ അത്ര ഗുരുതരമായ പ്രതിസന്ധി ഉണ്ടെന്നു തോന്നുന്നില്ല. അപ്പോൾ ഗവണ്മെന്റ് രൂപയുടെ വില താഴ്ത്താതെ വിപണിയെ അതിന് അനുവദിക്കുന്നതു പരിഹാരമായേക്കാം.
Tags : Indian Economy verge exhaustion