വർഷത്തിൽ 25 ദശലക്ഷം ടണ്ണോളം ഭക്ഷ്യ എണ്ണ ഇന്ത്യക്ക് ആവശ്യമാണ്. ഇതിന്റെ 55 ശതമാനത്തോളം ഇറക്കുമതിയാണ്. ഭക്ഷ്യ എണ്ണ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ദേശീയ ഭക്ഷ്യഎണ്ണ മിഷനും എണ്ണപ്പന മിഷനുമെല്ലാം കേന്ദ്രം നടപ്പാക്കിവരുന്നുണ്ട്. അമേരിക്കയിൽനിന്നുമുള്ള സോയ എണ്ണ ഇറക്കുമതി ഈ ശ്രമങ്ങളെ പരാജയപ്പെടുത്തും.
ചൈനയുമായുള്ള വ്യാപാരയുദ്ധത്തെത്തുടർന്ന് അമേരിക്കയുടെ സോയാബീൻ കയറ്റുമതി വിപണി വൻ തകർച്ചയെ നേരിട്ടു. 2022ൽ അമേരിക്ക 34.4 ബില്യൺ ഡോളറിന്റെ സോയാബീൻ കയറ്റുമതി ചെയ്തിരുന്നത് 2024ൽ 24.5 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ബദൽ വിപണി കണ്ടെത്താനാണ് അമേരിക്കയുടെ ശ്രമം.
മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 130 ലക്ഷം ഹെക്ടറിൽ ഇന്ത്യയിൽ സോയാ പയർ കൃഷി ചെയ്യുന്നുണ്ട്. 95 ലക്ഷം കർഷകരാണ് സോയാ പയർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. ഇപ്പോൾതന്നെ രാജ്യത്തെ ലക്ഷക്കണക്കിന് സോയാ പയർ കർഷകർ ആത്മഹത്യാ മുനമ്പിലാണ്. ഒരു ക്വിന്റൽ സോയാ പയറിന് 5,328 രൂപയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവില. വിപണി വില 4,000 രൂപയ്ക്കടുത്ത് മാത്രവും. ഇന്ത്യ-അമേരിക്കൻ വ്യാപാര കരാർ പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശ് വിപണിയിൽ സോയാ പയറിന്റെ വില വീണ്ടും ഏഴ് ശതമാനം ഇടിഞ്ഞു. അമേരിക്കയിലെ വൻകിട സോയാ പയർ കർഷകർക്ക് ബദൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നത് ഇന്ത്യയിലെ പാവപ്പെട്ട സോയാ കർഷകരാണ്. കരാർ നിലവിൽ വന്നാൽ ഉത്പാദനച്ചെലവിലും 30 ശതമാനം കുറച്ച് വിപണി വില ലഭിക്കുന്ന ഇന്ത്യൻ സോയാ കർഷകർ വീണ്ടും വൻ നഷ്ടം സഹിക്കേണ്ടിവരും. പരുത്തി ഇറക്കുമതി പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കും.
ആപ്പിൾ കർഷകർക്കും കുരുക്ക്
ഇന്ത്യൻ കൃഷിയിലെ മൊത്തം മൂല്യവർധനയുടെ 33 ശതമാനവും ഹോർട്ടികൾച്ചർ മേഖലയുടെ സംഭാവനയാണ്. 2024-25ൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ മേഖലയുടെ ഉത്പാദനം 362.08 ദശലക്ഷം ടണ്ണായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇത് 329.68 ദശലക്ഷം ടൺ എന്ന ഭക്ഷ്യധാന്യ ഉത്പാദനത്തെ മറികടന്നു. മൃഗസംരക്ഷണം, മത്സ്യം വളർത്തൽ എന്നിവയ്ക്കൊപ്പം ഹോർട്ടികൾച്ചർ മേഖലകൂടി ചേർന്നാന്ന് രാജ്യത്തെ ഉയർന്ന നിരക്കിലുള്ള കാർഷികവളർച്ചാ നിരക്കിനെ നിലനിർത്തുന്നത്. 2026-27ലെ ബജറ്റിൽ ഈ മേഖലകളുടെ വികസനത്തിന് സവിശേഷ പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചു.
അമേരിക്കയ്ക്ക് പഴവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയുടെ വിപണി തുറന്നുകൊടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ചയ്ക്കുതന്നെ തിരിച്ചടിയാകും. ഹോർട്ടികൾച്ചർ വൈവിധ്യവത്കരണത്തിന് 350 കോടി രൂപയുടെ പദ്ധതി ബജറ്റ് പ്രഖ്യാപിച്ചിരുന്നു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ വാൽനട്ട്, പൈൻ നട്സ് തുടങ്ങിയ അണ്ടിപ്പരിപ്പ് വൃക്ഷവിളകളുടെ അതിസാന്ദ്രതാ കൃഷിയും സംസ്കരണവും പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ടായിരുന്നു. അമേരിക്കയിൽനിന്നുമുള്ള അണ്ടിപ്പരിപ്പ് ഇറക്കുമതി, പ്രത്യേകിച്ച് ബദാം, പിസ്ത എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ വർഷം 34 ശതമാനം വർധിച്ചു. 2025 നവംബറോടെ ഇത് 130 കോടി ഡോളറിലെത്തി. വൃക്ഷങ്ങളിൽനിന്നു വിളവെടുക്കുന്ന അണ്ടിപ്പരിപ്പുകളുടെ തീരുവ കുറച്ചുള്ള ഇറക്കുമതി ഹിമാലയൻ മേഖലയിലെ കർഷകരെ തകർക്കും. കാഷ്മീരിൽ മാത്രം ഏഴ് ലക്ഷം കർഷകരാണ് വാൽനട്ട് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്.
നേരത്തേ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ന്യൂസിലൻഡുമായി ഒപ്പുവച്ച ഉഭയകക്ഷി വ്യാപരക്കരാറിൽ ആ രാജ്യത്തിന് ആപ്പിൾ ഇറക്കുമതിക്ക് തീരുവ 20 ശതമാനമായി കുറച്ചു. യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച കരാറിൽ ആപ്പിളിന്റെ ഇറക്കുമതിത്തീരുവ 25 ശതമാനമാണ്. ഈ രാജ്യങ്ങളിൽനിന്ന് നിശ്ചിത ക്വോട്ട ഇറക്കുമതിക്കാണ് കുറഞ്ഞ തീരുവ അനുവദിച്ചിരിക്കുന്നത്. ഇതേ മാതൃകയിൽ അമേരിക്കൻ ആപ്പിളിനും കുറഞ്ഞ തീരുവനിരക്കിൽ ക്വോട്ട നിശ്ചയിച്ച് ഇറക്കുമതി അനുവദിക്കാനാണ് നീക്കം. ആപ്പിളിന്റെ ലോകത്തെ ഏഴാമത്തെ ഏറ്റവും വലിയ ഉത്പാദകരാജ്യമാണ് ഇന്ത്യ. 25 ലക്ഷം ടൺ ആപ്പിളിനാണ് രാജ്യത്ത് ഒരു വർഷം ആവശ്യം.
ആഭ്യന്തര ഉത്പാദനം 21 ലക്ഷം ടണ്ണും. ജമ്മു കാഷ്മീരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്നത്. 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ ആപ്പിളിന്റെ സംഭാവന. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകർക്കും ആപ്പിൾ കൃഷി നിർണായകമാണ്. കാലാവസ്ഥാ വ്യതിയാനം ഇപ്പോൾതന്നെ ഈ സംസ്ഥാനങ്ങളിലെ ആപ്പിൾ കൃഷിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2001നു ശേഷം ഇന്ത്യയിലേക്കുള്ള വിദേശ ആപ്പിളിന്റെ ഇറക്കുമതി 30 ഇരട്ടി കണ്ട് കൂടി. തീരുവ കുറച്ചുള്ള അമേരിക്കൻ ആപ്പിളിന്റെ ഇറക്കുമതി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പ്രീമിയം ആപ്പിളിന്റെ വിപണി തകർക്കും.
തീരുവേതര ഇളവുകളും നിർണായകം
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി ഭക്ഷ്യ-കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതികളെക്കുറിച്ചുള്ള അമേരിക്കയുടെ ദീർഘകാല തീരുവേതര ആശങ്കകൾ ഇന്ത്യ പരിഹരിക്കും. കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ആറ് മാസത്തിനുള്ളിൽ, ചില പ്രത്യേക മേഖലകളിലെ അമേരിക്കൻ കയറ്റുമതിക്ക് അമേരിക്ക വികസിപ്പിച്ച മാനദണ്ഡങ്ങളോ അന്താരാഷ്ട്ര മാനദണ്ഡങ്ങളോ അംഗീകരിക്കുന്നതിൽ തീരുമാനമെടുക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ശുചീകരണവും സസ്യ ശുചീകരണവും സംബന്ധിച്ച (സാനിറ്ററി ആൻഡ് ഫൈറ്റോ സാനിറ്ററി മെഷേഴ്സ്) അമേരിക്കൻ സർട്ടിഫിക്കേഷനുകൾ തുല്യമായി അംഗീകരിക്കപ്പെട്ടാൽ, ഭക്ഷ്യസുരക്ഷ, കീടനാശിനി അവശിഷ്ടങ്ങൾ, ലേബലിംഗ് തുടങ്ങിയവയിൽ പരിശോധന നടത്താൻ ഇന്ത്യൻ റെഗുലേറ്റർമാർക്ക് വിവേചനാധികാരം നഷ്ടപ്പെടും. എന്നാൽ, തിരിച്ച് ഇന്ത്യൻ മാനദണ്ഡങ്ങൾ തത്തുല്യമായി അംഗീകരിക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ല. ഇറക്കുമതി ചെയ്യുന്ന പാലുത്പന്നങ്ങൾ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളോ രക്തമോ ഭക്ഷണമായി നൽകാത്ത പശുക്കളിൽനിന്നായിരിക്കണം എന്ന സർട്ടിഫിക്കറ്റ് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നിർബന്ധമാണ്.
മതപരവും സാംസ്കാരികവുമായ കാരണങ്ങളാലാണ് ഇത്. ജനിതക പരിവർത്തനം വരുത്തിയ ഭക്ഷ്യവിളകൾക്ക് ഇന്ത്യയിൽ അനുവാദമില്ല. ഇതെല്ലാം തീരുവേതര നിയന്ത്രണങ്ങളായാണ് അമേരിക്ക കണക്കാക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം കരാറിന്റെ ഭാഗമായി ഭാവിയിൽ അമേരിക്കയ്ക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ഇന്ത്യ നിർബന്ധിതമായേക്കാം. വിതരണശൃംഖലകളിലെ സഹകരണവും മൂന്നാം രാജ്യങ്ങളുടെ വിപണി ഇതര നയങ്ങളോടുള്ള പ്രതികരണങ്ങളും ഉൾപ്പെടെ കൂടുതൽ അടുപ്പമുള്ള ‘സാമ്പത്തികസുരക്ഷാ വിന്യാസം’ സാധ്യമാക്കുന്നതിന് ഇന്ത്യയെയും അമേരിക്കയെയും കരാർ പ്രതിജ്ഞാബദ്ധമാക്കുന്നു. ഇത് രാസവളം ഇറക്കുമതി ഉൾപ്പെടെ ചൈനയിൽനിന്നും റഷ്യയിൽനിന്നുമുള്ള കൃഷി അനുബന്ധ വ്യാപാരത്തെ ഭാവിയിൽ ദോഷകരമായി ബാധിച്ചേക്കാം.
തുല്യതയില്ലാത്ത മത്സരം
കൃഷിഭൂമിയുടെ വിസ്തൃതിയിലോ സർക്കാർ നൽകുന്ന സബ്സിഡിയിലോ അമേരിക്കൻ കർഷകരും ഇന്ത്യൻ കർഷകരുമായി ഒരു താരതമ്യവുമില്ല. നേരിട്ടുള്ള സഹായധനമായി അമേരിക്കൻ കൃഷിക്ക് ഒരു വർഷം നൽകുന്ന സബ്സിഡി 3.5 ലക്ഷം കോടി രൂപയാണ്. വിള ഇൻഷുറൻസ് സബ്സിഡികൾ, ദുരന്തനിവാരണത്തിന്റെ ഭാഗമായ സഹായധനം എന്നിവയെല്ലാം ഇതിനു പുറമെയാണ്. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസിന്റെ കണക്കുകൾ പ്രകാരം ഒരു വർഷം ഒരു അമേരിക്കൻ കർഷകന് 26 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നു. 2025 ഡിസംബറിൽ ഫാർമേഴ്സ് ബ്രിഡ്ജ് അസിസ്റ്റന്റ്സ് പ്രോഗ്രാം എന്ന പേരിൽ 1,200 കോടി ഡോളറിന്റെ പ്രത്യേക സഹായപദ്ധതി ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകർ നഷ്ടത്തിലാണെന്ന പേരിലാണ് ഓരോ വിളയ്ക്കും ഏക്കർ അടിസ്ഥാനത്തിൽ ഒറ്റത്തവണ സഹായമായി നൽകാൻ ട്രംപ് ഈ സബ്സിഡി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ 14.6 കോടി കർഷകരിൽ 86.2 ശതമാനം പേരും രണ്ടു ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകരാണ്. ഇന്ത്യയിലെ ഒരു പാവപ്പെട്ട കർഷകന് സർക്കാർ സബ്സിഡിയായി നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നത് പിഎം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള കേവലം 6,000 രൂപയുടെ വാർഷിക സാമ്പത്തിക സഹായം മാത്രമാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ കൃഷിയുമായി ഇന്ത്യയിലെ പാവപ്പെട്ട കർഷകന് ഒരു വിധത്തിലും മത്സരിക്കാനാവില്ല.
(അവസാനിച്ചു)