ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വീണ്ടും ഒരു നിർണായക വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി കീയർ സ്റ്റാർമർ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പകരക്കാരനായി ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായ ആൻഡി ബേർനാമിന്റെ പേര് ശക്തമായി ഉയർന്നുവരുന്നു. എന്നാൽ, ഈ നേതൃമാറ്റം ഒരു വ്യക്തിയുടെ ഉയർച്ചയോ പതനമോ മാത്രമല്ല; ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പ്രവർത്തനരീതിയും ലേബർ പാർട്ടിയുടെ ഭാവിയും ഇന്ത്യയിൽനിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിന്റെ ദിശയും മനസിലാക്കാൻ സഹായിക്കുന്ന ഒരു സംഭവവികാസമാണ്.
സ്റ്റാർമറുടെ പിന്മാറ്റം
ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകത, നേതാക്കളുടെ നിലനിൽപ് അവരുടെ ആശയങ്ങളേക്കാൾ കൂടുതൽ അവരുടെ വിജയസാധ്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഒരു നേതാവ് പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും അധികാരം നിലനിർത്തുമെന്നും വിശ്വാസമുള്ളിടത്തോളം മാത്രമാണ് അദ്ദേഹത്തിന് പിന്തുണ ലഭിക്കുക. ചരിത്രത്തിൽ മാർഗരറ്റ് താച്ചർ മുതൽ ബോറിസ് ജോൺസൺ വരെ നിരവധി നേതാക്കൾ സ്വന്തം പാർട്ടിയുടെ സമ്മർദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
2019ലെ ജെറമി കോർബിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ലേബർ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിവുള്ള നേതാവായി കണ്ടതിനാലാണ് സ്റ്റാർമർ നേതാവായത്. 2024ൽ അദ്ദേഹം ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. എന്നാൽ അധികാരത്തിലെത്തിയശേഷം സാമ്പത്തികവളർച്ചയിലെ മന്ദഗതി, പൊതുസേവനങ്ങളിലെ പ്രതിസന്ധി, കുടിയേറ്റത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ, വലതുപക്ഷ ജനകീയവാദ രാഷ്ട്രീയത്തിന്റെ ഉയർച്ച എന്നിവ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചു.
പ്രത്യേകിച്ച് നൈജൽ ഫാരാജിന്റെ നേതൃത്വത്തിലുള്ള റീഫോം യുകെ പാർട്ടി ലേബറിന്റെ പരമ്പരാഗത തൊഴിലാളിവർഗ വോട്ടർമാരെ ആകർഷിക്കാൻ തുടങ്ങിയപ്പോൾ, സ്റ്റാർമറുടെ നേതൃത്വത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽതന്നെ സംശയങ്ങൾ ഉയർന്നു.
ആൻഡി ബേർനാം
സ്റ്റാർമറുടെ സാധ്യതാ പകരക്കാരനായി കണക്കാക്കപ്പെടുന്ന ആൻഡി ബേർനാം ഒരു പുതിയ മുഖമല്ല. ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ സർക്കാരുകളിൽ അദ്ദേഹം മന്ത്രിയായിരുന്നു. ആരോഗ്യമന്ത്രിയായും പിന്നീട് ഷാഡോ ആരോഗ്യമന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. 2010ലും 2015ലും ലേബർ പാർട്ടി നേതൃത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഈ പരാജയങ്ങളാണ് അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്ററിലെ രാഷ്ട്രീയത്തിൽനിന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറെന്ന പുതിയ രാഷ്ട്രീയ വേദിയിലേക്കു നയിച്ചത്.
കോവിഡ് കാലത്ത് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച നിലപാടും പൊതുഗതാഗതത്തെ ഏകോപിപ്പിച്ച "ബീ നെറ്റ്വർക്ക്' പദ്ധതിയും, അധികാരവികേന്ദ്രീകരണത്തിനായുള്ള ശക്തമായ വാദവും അദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിലെ ജനപ്രിയ നേതാവാക്കി. ഇതുകൊണ്ടാണ് അദ്ദേഹത്തെ പലരും "കിംഗ് ഓഫ് ദ നോർത്ത്' എന്ന് വിശേഷിപ്പിക്കുന്നത്.
അദ്ദേഹത്തിന് മന്ത്രിസഭാ പരിചയം, ഷാഡോ മന്ത്രിസഭാ പരിചയം, നേതൃസ്ഥാനത്തേക്കുള്ള മത്സരങ്ങളുടെ പരിചയം, ഒരു ദശാബ്ദത്തോളമുള്ള പ്രാദേശിക ഭരണനിർവഹണ പരിചയം എന്നിവ കൈമുതലായുണ്ട്. സമീപകാല ലേബർ നേതാക്കളിൽ വളരെ കുറച്ചുപേർക്കാണ് ഈ നാല് അനുഭവങ്ങളും ഒരുമിച്ച് ഉണ്ടായിട്ടുള്ളത്.
2026 ജൂണിൽ നടന്ന മേക്കർഫീൽ ഡ് ഉപതെരഞ്ഞെടുപ്പിൽ റീഫോം യുകെ പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ആൻഡി ബേർനാം നേടിയ വിജയം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഒരു നിർണായക വഴിത്തിരിവായി മാറി. ഈ വിജയം അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്ററിലേക്ക് തിരിച്ചെത്തിച്ചതോടൊപ്പം കീയർ സ്റ്റാർമറുടെ നേതൃത്വത്തിന് നേരിട്ടുള്ള വെല്ലുവിളിയുയർത്തുകയും ലേബർ പാർട്ടിയുടെ ഭാവി നേതാവെന്ന നിലയിൽ അദ്ദേഹത്തെ മുന്നിലെത്തിക്കുകയും ചെയ്തു.
റീഫോം പാർട്ടിയുടെ വെല്ലുവിളി
സ്റ്റാർമറുടെ പതനം മനസിലാക്കാൻ റീഫോം യുകെ പാർട്ടിയുടെ ഉയർച്ച മനസിലാക്കേണ്ടതുണ്ട്. ബ്രെക്സിറ്റിന് ശേഷം കുടിയേറ്റം, ദേശീയ സ്വത്വം, പൊതുസേവനങ്ങളുടെ നിലവാരം, തൊഴിലാളിവർഗത്തിന്റെ അസംതൃപ്തി തുടങ്ങിയ വിഷയങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് വന്നു. ഈ വികാരങ്ങളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയാണ് റീഫോം പാർട്ടി വളർന്നത്.
എന്നാൽ ബേർനാം അധികാരത്തിലെത്തിയാൽ റീഫോം പാർട്ടി അപ്രത്യക്ഷമാകുമെന്നു കരുതുന്നത് തെറ്റായിരിക്കും. കാരണം, റീഫോമിന്റെ വളർച്ച ഒരു നേതാവിന്റെ പരാജയം മാത്രമല്ല; അത് ബ്രിട്ടീഷ് സമൂഹത്തിലെ ആഴത്തിലുള്ള സാമ്പത്തികവും സാമൂഹികവുമായ അസംതൃപ്തിയുടെ പ്രതിഫലനമാണ്.
എങ്കിലും തൊഴിലാളിവർഗ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന നേതാവെന്ന നിലയിൽ ബേർനാം റീഫോമിന്റെ വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയശക്തി ആശയപരമായ വാദങ്ങളിലല്ല, മറിച്ച് പ്രാദേശിക വികസനം, പൊതുസേവനങ്ങൾ, പ്രായോഗിക ഭരണനിർവഹണം എന്നിവയിലാണുള്ളത്.
ബേർനാം വന്നാൽ എന്തു മാറും
ബ്രിട്ടനിൽ പ്രധാനമന്ത്രി മാറിയാലും മുഴുവൻ മന്ത്രിസഭയും മാറണമെന്നില്ല. സാധാരണയായി പ്രധാന വകുപ്പുകളിൽ മാറ്റം വരുത്തുകയും ചില പരിചയസമ്പന്നരായ മന്ത്രിമാരെ നിലനിർത്തുകയും ചെയ്യും. ബേർനാമിന്റെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നതിനാൽ പാർലമെന്റിൽ വലിയ അനുയായി സംഘമില്ല. അതിനാൽ നിലവിലെ മന്ത്രിസഭയിലെ ചില പ്രമുഖരെ അദ്ദേഹം തുടർന്നും ആശ്രയിക്കേണ്ടിവരും. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം, അടിസ്ഥാനസൗകര്യ വികസനം, പൊതുഗതാഗത പരിഷ്കാരങ്ങൾ, സാമൂഹിക ഭവനനിർമാണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കാം.
ബ്രിട്ടനിൽ ഒരേ പാർട്ടിക്കുള്ളിൽ പ്രധാനമന്ത്രി മാറുമ്പോൾ സാധാരണയായി മൂന്ന് പ്രവണതകളാണ് കാണുന്നത്. സാധാരണയായി ധന-ആഭ്യന്തര-ആരോഗ്യ-വിദേശകാര്യ വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കാറുണ്ട്: സാമ്പത്തിക വിപണികൾക്ക് സ്ഥിരതയുടെ സന്ദേശം നൽകുക, പൊതുജനങ്ങളിൽ വിശ്വാസം നിലനിർത്തുക, പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രധാനമന്ത്രിമാർ പലപ്പോഴും ചില പ്രമുഖ മന്ത്രിമാരെ നിലനിർത്താറുണ്ട്. കൂടാതെ നേതൃത്വ മത്സരത്തിൽ പിന്തുണ നൽകിയവരെ മന്ത്രിസഭയിൽ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പതിവാണ്.
ബ്രിട്ടനിൽ നേതൃമാറ്റം ഒരു ഇടവേളയായി കാണുന്നില്ല; അത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായാണ് കാണുന്നത്. അതുകൊണ്ടാണ് മുൻ പ്രധാനമന്ത്രിമാർ സാധാരണയായി “മുതിർന്ന രാഷ്ട്രതന്ത്രജ്ഞർ” എന്ന നിലയിലേക്ക് മാറുന്നത്. അധികാരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനേക്കാൾ, പുതിയ നേതാക്കൾക്ക് വഴിമാറിക്കൊടുക്കുക എന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയ സംസ്കാരത്തിന്റെ അടിസ്ഥാന സ്വഭാവം. അതുകൊണ്ടുതന്നെ, നിയമപരമായി സാധ്യമായിരുന്നാലും, മുൻ പ്രധാനമന്ത്രിമാരുടെ തിരിച്ചുവരവ് ബ്രിട്ടനിൽ അത്യപൂർവമായ ഒരു സംഭവമായി തുടരുന്നു.
കേരളത്തിന്റെ കുടിയേറ്റ ഭാവി
കേരളത്തിന്റെ കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ബ്രിട്ടന്റെ കുടിയേറ്റനയത്തിൽ എന്ത് മാറ്റമുണ്ടാകുമെന്നതാണ്. ഇവിടെ വലിയ പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ല. കാരണം ഇന്ന് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഒരു കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്: കുടിയേറ്റം സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി നിയന്ത്രിക്കണം. അതിനാൽ ബേർനാം അധികാരത്തിലെത്തിയാലും സ്ഥിരതാമസത്തിനുള്ള നിബന്ധനകൾ തുടർന്നേക്കും.
കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കാം. കെയർ വർക്കർ വീസകളിൽ നിയന്ത്രണം തുടർന്നേക്കാം. മൊത്തം കുടിയേറ്റസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമം തുടരും. എന്നാൽ സർവകലാശാലകൾക്കും വൈദഗ്ധ്യമുള്ള കുടിയേറ്റത്തിനും അദ്ദേഹം കൂടുതൽ അനുകൂലമായ സമീപനം സ്വീകരിച്ചേക്കാം.
കേരളത്തിൽനിന്ന് ബ്രിട്ടനിലേക്കുള്ള പ്രധാന കുടിയേറ്റ വിഭാഗങ്ങളായ വിദ്യാർഥികൾ, നഴ്സുമാർ, ഐടി പ്രഫഷണലുകൾ എന്നിവർക്ക് ഇപ്പോഴും അവസരങ്ങൾ തുടരും. എന്നാൽ പഴയതുപോലെ വിദ്യാഭ്യാസം, ജോലി, സ്ഥിരതാമസം എന്ന ലളിതമായ വഴിയല്ല ഇനി മുന്നിലുള്ളത്. പകരം കഴിവ്, തൊഴിൽവിപണിയുടെ ആവശ്യം, വരുമാനനില എന്നിവ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുക്കപ്പെട്ട കുടിയേറ്റ സംവിധാനമാണ് രൂപംകൊള്ളുന്നത്.
കേരളത്തിന് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം “ആരാണ് അടുത്ത പ്രധാനമന്ത്രി?” എന്നതല്ല. പകരം, ആഭ്യന്തര മന്ത്രിയാകുന്നത് ആര്? വിദ്യാഭ്യാസമന്ത്രിയാകുന്നത് ആര്? ആരോഗ്യമന്ത്രിയാകുന്നത് ആര്? ബിസിനസ്-വ്യവസായ മന്ത്രിയാകുന്നത് ആര്? എന്നതാണ്. കാരണം ഈ മന്ത്രാലയങ്ങളാണ് വിദ്യാർഥി വീസകൾ, പഠനാനന്തര തൊഴിൽ അവസരങ്ങൾ, എൻഎച്ച്എസ് നിയമനങ്ങൾ, സ്കിൽഡ് വർക്കർ വീസകൾ, വിദേശ യോഗ്യതകളുടെ അംഗീകാരം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്.
വാതിൽ അടയുന്നില്ല, എന്നാൽ...
സ്റ്റാർമറുടെ പതനം ഒരു വ്യക്തിയുടെ രാഷ്ട്രീയ പരാജയമല്ല; ബ്രിട്ടീഷ് പാർട്ടി ജനാധിപത്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന സംഭവമാണ്. അതേസമയം, ബേർനാമിന്റെ ഉയർച്ച പ്രാദേശിക ഭരണനിർവഹണവും പൊതുസേവനങ്ങളും കേന്ദ്രീകരിച്ച ഒരു പുതിയ രാഷ്ട്രീയ ശൈലിയുടെ ഉദയത്തെയും സൂചിപ്പിക്കുന്നു.
ബ്രിട്ടനിൽ പാർട്ടികൾ നേതാക്കളെ സൃഷ്ടിക്കുകയും മാറ്റുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ നേതാക്കൾ പലപ്പോഴും പാർട്ടികളെതന്നെ രൂപപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസമാണ് സ്റ്റാർമറുടെ സ്ഥാനമൊഴിയലും ബേർനാമിന്റെ ഉയർച്ചയും പോലുള്ള സംഭവങ്ങളെ ബ്രിട്ടനിൽ സാധാരണമാക്കുമ്പോൾ ഇന്ത്യയിൽ അത്തരം നേതൃമാറ്റങ്ങൾ താരതമ്യേന അപൂർവമാക്കുന്നത്.
കേരളീയരുടെ കാഴ്ചപ്പാടിൽ ബ്രിട്ടന്റെ വാതിൽ അടയുന്നില്ല. എന്നാൽ, അത് മുമ്പത്തേക്കാൾ കൂടുതൽ, തെരഞ്ഞെടുക്കപ്പെട്ടവർക്കായി മാത്രമേ തുറക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് ഭാവിയിലെ വിജയകരമായ കുടിയേറ്റം ആശ്രയിക്കുക രാഷ്ട്രീയമാറ്റങ്ങളിലല്ല; മറിച്ച്, വ്യക്തികളുടെ വിദ്യാഭ്യാസത്തിലും വൈദഗ്ധ്യത്തിലും ആഗോള തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം രൂപപ്പെടുത്താനുള്ള കഴിവിലുമാണ്.
(ലേഖകൻ നാലു സർവകലാശാലകളിൽപ്രഫസറായിരുന്നു. ഇരുപതു വർഷമായിഗാന്ധി മാർഗിന്റെ ചീഫ് എഡിറ്ററാണ്)
Tags : Britain's new politics