രാഗതാളലയങ്ങൾക്കുമപ്പുറം ഗാനങ്ങളിൽ ആത്മാവുകൂടി കൂട്ടിക്കലർത്തിയ ആശ ഭോസ്ലെയുടെ 80 സംഗീതവർഷം കടന്നുപോവുകയാണ്. സഹോദരിയായ ലതാ മങ്കേഷ്കർ മരിച്ചതും ഇതുപോലൊരു ഞായറാഴ്ചയായിരുന്നു. മാത്രമല്ല, തൊണ്ണൂറ്റിരണ്ടാം വയസിലുമായിരുന്നു. എന്തൊരു യാദൃച്ഛികത!
1930 കാലയളവിൽ ഇന്ത്യൻ തെരുവുകളിൽ നാടകനടനും സംവിധായകനും സംഗീതജ്ഞനുമായി പകർന്നാട്ടം നടത്തിയ ദീനാനാഥ് മങ്കേഷ്കറുടെ മക്കളായി പിറന്നത് രണ്ടുപേരുടെയും ഭാഗ്യമായിരുന്നു. 1928ൽ ലതാ മങ്കേഷ്കറും 1933ൽ ആശയും ജനിച്ചു. ആ കലാപൈതൃകം രണ്ടു മഹാഗായികമാരെ ലോകത്തിനു സമ്മാനിച്ചെങ്കിലും സിനിമാ മേഖലയുടെ വളർച്ചയോടെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ നാടകക്കമ്പനി തകർന്നു. ദീനാനാഥിന്റെ മരണത്തോടെ ലതയും ആശയും അവരുടെ കുടുംബവും അനാഥമായി എന്നു പറയാം. ഒമ്പതാം വയസിൽ പാടിത്തുടങ്ങിയ ലതാ മങ്കേഷ്കറുടെ തണലിലായിരുന്നു ആശ ഉൾപ്പെടെയുള്ള നാലു സഹോദരങ്ങളുടെയും അമ്മയുടെയും ജീവിതം മുന്നോട്ടുപോയത്.
ചേച്ചിയെപ്പോലെ ആശയും ഒമ്പതാം വയസിൽത്തന്നെ പാടാൻ തുടങ്ങിയിരുന്നു. 1943ൽ മജാ ബൽ എന്ന സിനിമയ്ക്കുവേണ്ടി പാടുമ്പോൾ വെറും 11 വയസേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും 1948ൽ പുറത്തിറങ്ങിയ ‘ചുനരിയ’ എന്ന ഹിന്ദി സിനിമയിലെ ‘ചലാ ചലാ നവ്’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ശങ്കർ ജയ്കിഷൻ, മുകേഷ്, ഷംഷാദ് ബീഗം, ഗാനരചയിതാക്കളായ ശൈലേന്ദ്ര, ഹസ്രത്ത് ജയ്പുരി തുടങ്ങിയവരെ സിനിമയ്ക്കു (ബർസാത് 1949) പരിചയപ്പെടുത്തിയതുപോലെ ലതാ മങ്കേഷ്കറെയും സിനിമയിലേക്കു കൊണ്ടുവന്നത് രാജ് കപുർ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ടീമായി പിന്നീടവർ ദീർഘകാലം വർത്തിച്ചു. എന്നാൽ, ആശ ഭോസ്ലെയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായില്ല.
ഓം പ്രകാശ് നയ്യാർ എന്ന ഒ.പി. നയ്യാർ ആണ് 1956ൽ ഗുരുദത്ത് സംവിധായകനായ ദേവാനന്ദിന്റെ സിഐഡി എന്ന സിനിമയിലൂടെ ആശ ഭോസ്ലെയെ പാടിപ്പിച്ചു തുടങ്ങുന്നത്. ‘ലേഖേ പെഹ്ലാ പെഹ്ലാ പ്യാർ’ ആയിരുന്നു ആദ്യഗാനം.
1957ൽ പുറത്തിറങ്ങിയ നയാ ദൗർ സിനിമയിലെ ‘ഉഡേ ജബ് ജബ് സുൽഫേ തേരി’ 1962ൽ പുറത്തിറങ്ങിയ ‘മേരെ സനം’ എന്ന ചിത്രത്തിലെ ‘സുൽഫേം മേം ജബ് ജബ് തേരി’, ‘ആവോ ഹുസൂർ തുംകോ’(കിസ്മത്), ‘ഇഷാരോം ഇഷാരോം മേം’ (കാഷ്മീർ കി കലി) ‘ജായിയേ ആപ് കഹാ ജായേംഗേ’ (മേരേ സനം) തുടങ്ങിയ പാട്ടുകളിലൂടെ ആശാ ഭോസ്ലെയെ പുതുയുഗ ഗായികയാക്കി മാറ്റിയത് ഒ.പി. നയ്യാർ ആണ്. 1956 മുതൽ 1974 വരെയുള്ള ഒ.പി. നയ്യാർ-ഭോസ്ലെ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെ അതിശയിക്കാൻ പോന്ന ഒരു ഗാനവും ഇന്ത്യൻ സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. പക്ഷേ, ഏതോ കാരണത്താൽ ആ കൂട്ടുകെട്ട് അവസാനിച്ചു.
തുടർന്നുള്ള പത്തുവർഷത്തിനുള്ളിൽ ആർ.ഡി. ബർമൻ-ആശാ ഭോസ്ലെ കൂട്ടുകെട്ടിലും നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നു. ‘ചുരാ ലിയാ ഹേ തുംനെ’ (യാദോം കി ബാരാത് 1973), ‘പിയാ തു അബ് തോ ആജാ’ (കാരവൻ 1971) ‘ദം മാരോ ദം’ (ഹരേ രാമ ഹരേ കൃഷ്ണ), ‘മേരാ കുച്ച് സമാൻ’ (ഇജാസത്), ‘ഹം കിസി സെ കം നഹി’, ‘സനം തേരി കസം’ തുടങ്ങി എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ലഗാൻ സിനിമയ്ക്കുവേണ്ടി പാടിയ ‘രാധാ കൈസേ ന ജലേ’ വരെയുള്ള ഹിറ്റ് ഗാനങ്ങൾ മറക്കുവതെങ്ങനെ?
1981ൽ പുറത്തിറങ്ങിയ ഉമ്രാവ് ജാൻ എന്ന സിനിമയിലെ ഗസൽ ഗാനങ്ങളാണ് ആശ ഭോസ്ലെയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. ഈ ചിത്രത്തിലെ ‘ഇൻ കമാൻ കി പ്രഭു’ എന്ന ഗാനത്തിലൂടെയാണ് ആശയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
ഏറ്റവും ഉയർന്ന പിച്ചിലും എത്ര താഴ്ന്ന പിച്ചിലും വിഷാദവും പ്രണയവും വിരഹവും ആനന്ദവും ചടുലതയുമെല്ലാം ആവാഹിക്കാൻ ഭോസ്ലെക്കു കഴിയുമായിരുന്നു. ഹിന്ദുസ്ഥാനിയും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്നത് നമുക്കു കാണാം. ഇക്കാര്യത്തിൽ ഭോസ്ലെ ലതാ മങ്കേഷ്കറെക്കാൾ മുന്നിലല്ലേ എന്നു നമ്മൾ സംശയിച്ചുപോകുന്നു.
രവീന്ദ്ര ജയിനിന്റെ സംഗീതസംവിധാനത്തിൽ 1973ൽ സുജാത എന്ന മലയാള ചിത്രത്തിൽ ആശാജി പാടിയ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഇപ്പോഴും കേരളീയർ പാടി നടക്കുന്നുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ലോകഭാഷകളിലും ഇന്ത്യൻ ഭാഷകളിലുമടക്കം ഇരുപത് വ്യത്യസ്ത ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ ആരെയും അതിശയിപ്പിക്കും.
ലോക സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റിക്കാർഡ് ചെയ്ത ഗായികയായി 2011ൽ ‘ഗിന്നസ് ബുക്കി’ൽ ആശ ഭോസ്ലെ ഇടംപിടിച്ചു. അതിനു പുറമേ സിനിമാരംഗത്തെ ഏറ്റവും വലിയ അവാർഡായ ദാദാ ഫാൽക്കേ അവാർഡ് (2000), പദ്മവിഭൂഷൺ (2008) ലണ്ടനിലെ ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ പരമോന്നത ബഹുമതികളും ലഭിച്ചു.
1997ൽ ‘ലെഗസി’ എന്ന ആൽബം, 2005ൽ ആർ.ഡി. ബർമന്റെ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’എന്ന ആൽബം എന്നിവയിലൂടെ ആശ ഭോസ്ലെ ഗ്രാമി അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
മനുഷ്യർ സംഗീതത്തെപ്പോലെ മികച്ച ഭക്ഷണവും രുചിക്കണമെന്ന ആഗ്രഹത്തോടെ ആശാസ് റസ്റ്ററന്റിന് 2002ൽ അബുദാബിയിൽ തുടക്കമിട്ടു. ആശാസ് റസ്റ്ററന്റുകൾ അബുദാബി, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും പ്രവർത്തിക്കുന്നു. ഇതിൽ രണ്ടിടത്ത് ഈ ലേഖകനും പോയി ആഹാരം ആസ്വദിച്ചിട്ടുണ്ട്.
ലതാ മങ്കേഷ്കറെപ്പോലെ ആശയും കാലാതിവർത്തിയാണ്. മരിച്ചിട്ടും മരിക്കാതിരിക്കുന്നവർ, യഥാർഥ ചിരഞ്ജീവികൾ. ഈ ലേഖനം നിങ്ങൾ വായിക്കുമ്പോഴും ലോകത്തെവിടെയൊക്കെയോ ആയിരമിടങ്ങളിൽ ആശാജിയുടെ പാട്ടുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
പിന്നെയെങ്ങനെയാണവർ മരിച്ചെന്നു കരുതാനാവുക? സംഗീതത്തിന് അവർ നല്കിയ സംഭാവനയ്ക്ക് ലോകം എന്നും കടപ്പെട്ടിരിക്കും!