കൊച്ചി: നടത്തും മീറ്റിങ്ങെന്നായിലക്ഷന് ജയിച്ചോരും
നടത്തിക്കുകില്ലെന്നു തോറ്റ കക്ഷിയും യുദ്ധം!
പിന്നെയീത്തെരഞ്ഞെടുപ്പെന്തിന്നു സാറേ?
(അസ്ഥികൂടത്തിന്റെ ചിരി- ചെമ്മനം ചാക്കോ)
മറ്റൊരു തെരഞ്ഞെടുപ്പുകാലത്ത് മലയാളത്തിലെ പ്രതിഭാധനനായ കവി ചെമ്മനം ചാക്കോയുടെ ജന്മശതാബ്ദി അനുസ്മരിക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പേ അദ്ദേഹം എഴുതിയ വരികളിലെ മൂര്‍ച്ചയുടെ ചോദ്യങ്ങള്‍ കാലത്തെ അതിജീവിച്ചും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. അതാണു ചെമ്മനം ചാക്കോ. വ്യവസ്ഥിതികളിലെ തെറ്റുകളോടു കവിതയെന്ന ആയുധംകൊണ്ടു പടവെട്ടിയ അക്ഷരപ്പോരാളിക്ക് ഇന്നു ജന്മശതാബ്ദി.
മലയാളത്തിലെ എഴുത്തിന്റെ ധാരകളില്‍ ആക്ഷേപഹാസ്യത്തിനു തനതായൊരു മേല്വിലാസമെഴുതിച്ചേര്ത്ത കവിയും സാമൂഹ്യപ്രവര്‍ത്തകനും അധ്യാപകനുമായ ചെമ്മനം ചാക്കോ ജനിച്ചത് കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളത്ത് 1926 മാര്‍ച്ച് ഏഴിന്. വൈദികനായ യോഹന്നാന് കത്തനാരും സാറായും മാതാപിതാക്കള്‍. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിലും ആലുവ യുസി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളിലും പഠനം. മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.
പിറവം സെന്റ് ജോസഫ്സ് സ്കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജുകളിലും കേരള സര്‍വകലാശാലയിലും ഭാഷാധ്യാപകനായിരുന്നു. സര്‍വകലാശാലയില്‍ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
1946 ല്‍ ചക്രവാളം മാസികയില്‍ പ്രസിദ്ധീകരിച്ച പ്രവചനം ആണ് ആദ്യകവിത. 1965 ല്‍ പ്രസിദ്ധീകരിച്ച ഉള്‍പ്പാര്‍ട്ടി യുദ്ധം എന്ന കവിതയിലുടെ വിമര്ശനഹാസ്യത്തില് കൃത്യമായ മുദ്രപതിപ്പിച്ചു. 1967 ല്‍ പുറത്തിറങ്ങിയ കനകാക്ഷരങ്ങള്‍ കാവ്യസമാഹാരം ശ്രദ്ധ നേടി.
സര്‍ക്കാര്‍ ഓഫീസുകളിലെയും സംവിധാനങ്ങളിലെയും അഴിമതികളും ക്രമക്കേടുകളും കവിതയിലൂടെ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പ്രശ്നങ്ങള്‍, രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍, ജനാധിപത്യത്തിന്റെ അപചയങ്ങള്‍, ആചാരങ്ങളിലെ തെറ്റായ പ്രവണതകള്‍ എന്നിവയെല്ലാം ചെമ്മനത്തിന് എഴുത്തിന്റെ വിഷയങ്ങളായി.
ഭരണാധികാരികള്‍ ചെമ്മനത്തിന്റെ എഴുത്തിനെ ഭയക്കുന്ന കാലമുണ്ടായിരുന്നു. അതേസമയംതന്നെ പ്രതിപക്ഷത്തുള്ളവർക്കും അദ്ദേഹത്തിന്റെ കാവ്യശരങ്ങളേറ്റു.
നെല്ല് (1968, ) കാര്‍ട്ടൂണ്‍ കവിത ഇന്ന് (1969), പുത്തരി (1970), അസ്ത്രം (1971).
ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), ഒറ്റയാന്റെ ചൂണ്ടുവിരല്‍ (2007), അക്ഷരപ്പോരാട്ടം (2009), ചെമ്മനം കവിതകള്‍ (1978), ചെമ്മനം കവിത സമ്പൂര്‍ണം (2001), ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ടുകൊട്ടാരം (2010) എന്നിവ ചെമ്മനം ചാക്കോയുടെ കൃതികളില്‍ ചിലതാണ്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സഞ്ജയന് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും കേരള, കേന്ദ്ര സാഹിത്യ അക്കാദമികളുടെ നിര്‍വാഹക സമിതി അംഗത്വം എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ എഴുതുകയും പാടുകയും ചെയ്ത ചെമ്മനം ചാക്കോ 2018 ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനരാത്രിയിലാണ് അന്തരിച്ചത്. 2006 മുതല്‍ കാക്കനാട് പടമുകളിലെ വസതിയിലായിരുന്നു താമസം.
Tags : poet Chemmanam Chacko centenary