ദേശീയപാത 66ന്റെ ഇന്നലെ നടത്തിയ ഔദ്യോഗിക ചടങ്ങുകളിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയ പാപ്പരത്തമാണ്.
ജനപ്രതിനിധികളെ അവഹേളിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ഈ വികസനത്തിന്റെ യഥാർഥ നാൾവഴി പരിശോധിച്ചാൽ കേന്ദ്രത്തിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം വ്യക്തമാകും.
2014ൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയെ 2016ൽ സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെയാണ് പുനരുജ്ജീവിപ്പിച്ചത്. മറ്റേതൊരു സംസ്ഥാനത്തേക്കാളും വലിയ തുകയായ 5,580 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി കേരളം നേരിട്ട് നൽകി. ഈ തുക പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്രം നമ്മെ ശ്വാസം മുട്ടിച്ചതും ചരിത്രമാണ്. സ്വകാര്യ കന്പനികൾ പണമുടക്കി റോഡ് നിർമിക്കുകയും ടോൾ പിരിക്കുകയും ചെയ്യുന്ന ബിഒടി രീതിയിലാണ് നിർമാണം നടക്കുന്നത് എന്നതിനാൽ കേന്ദ്രത്തിന് ഇതിൽ നേരിട്ട് സാന്പത്തിക ബാധ്യതയില്ല.
വികസനത്തിനു തുരങ്കംവയ്ക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ സമരങ്ങളെയും കേന്ദ്രത്തിന് അയച്ച കത്തുകളെയും അതിജീവിച്ചാണ് ഇന്ന് പാത യാഥാർഥ്യമാകുന്നത്. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
‘ആരാന്റെ പന്തിയിൽ സ്വന്തം വക ഭോജനം’ എന്നതുപോലെ, കാശു മുടക്കാതെ വികസനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നവർ ഇത് കേരളമാണെന്ന് ഓർക്കുന്നതു നന്ന്. പദ്ധതിയെ തകർക്കാൻ പരമാവധി ശ്രമിച്ചവർ ഇപ്പോൾ അവകാശവാദങ്ങളുമായി വരുന്നത് തികച്ചും പരിഹാസ്യമാണ്.
-എസ്. പത്മനാഭൻ കൊച്ചി
Tags :