കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.04. മണ്ഡലത്തില്‍ ആകെയുള്ള 14,52,230 വോട്ടര്‍മാരിൽ 11,04,331 പേരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഇതിൽ 5,13,460 പുരുഷവോട്ടർമാരും 5,90,866 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരും ഉൾപ്പെടുന്നു. കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ് - 80.39 ശതമാനം. ഏറ്റവും കുറവ് കാസര്‍ഗോഡ് മണ്ഡലത്തിലാണ് - 72.5 ശതമാനം. മറ്റു മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്: മഞ്ചേശ്വരം - 72.79, ഉദുമ - 75.68, കാഞ്ഞങ്ങാട് - 75.87, തൃക്കരിപ്പൂര്‍ - 78.03, കല്യാശേരി - 77.91.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാൾ കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം - 75.87, കാസർഗോഡ് - 76.32, ഉദുമ - 79.33, കാഞ്ഞങ്ങാട് - 81.31, തൃക്കരിപ്പൂർ - 83.46, പയ്യന്നൂർ - 85.86, കല്യാശേരി - 83.06 എന്നിങ്ങനെയായിരുന്നു 2019 ലെ പോളിംഗ് ശതമാനം. അന്ന് മണ്ഡലത്തിലെ ആകെ പോളിംഗ് ശതമാനം 80.57 ആയിരുന്നു. മൂന്നു മുന്നണികളുടെയും ശക്തികേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം ഒരുപോലെ കുറഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
പാർട്ടി ശക്തികേന്ദ്രങ്ങളിലെ വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് അവകാശപ്പെടുമ്പോഴും തൃക്കരിപ്പൂർ, കല്യാശേരി മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം ഇതാദ്യമായി 80 ൽ താഴെയായത് അവർക്ക് ആശങ്കയാണ്. ഇവയ്ക്കൊപ്പം പയ്യന്നൂരിലും അഞ്ചു ശതമാനത്തോളം പോളിംഗ് കുറഞ്ഞു. മറുവശത്ത് കാസർഗോഡ് നാലു ശതമാനത്തിനും മഞ്ചേശ്വരത്ത് മൂന്നു ശതമാനത്തിനുമടുത്താണ് കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിംഗ് കുറഞ്ഞത്. ഉദുമയിൽ നാലു ശതമാനത്തോളവും കാഞ്ഞങ്ങാട് അഞ്ചര ശതമാനത്തോളവും പോളിംഗ് കുറഞ്ഞത് ഇരുമുന്നണികളേയും ബാധിച്ചേക്കാം.