കോട്ടയം: കുട്ടനാട്ടില്‍നിന്നു പക്ഷിപ്പനി ഏതു നിമിഷവും ജില്ലയിലേക്ക് പറന്നുകയറുമെന്ന ആശങ്കയില്‍ കോഴി, താറാവ് കര്‍ഷകര്‍. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ 21,500 താറാവുകളെ ഇന്നലെ കൊന്നൊടുക്കിയെങ്കിലും വെള്ളത്തിലുടെയും കാറ്റിലൂടെയും പക്ഷിപ്പനി പടരാനുള്ള സാധ്യയേറെയാണ്. തലയാഴം, വെച്ചൂര്‍, അയ്മനം, വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍ പാടമേഖലയില് രണ്ടായിരം താറാവ് കര്‍ഷകരുണ്ട്. ഇക്കൊല്ലം ചൂട് കൂടി തീറ്റയ്ക്ക് ക്ഷാമം നേരിട്ടതോടെ ഒട്ടേറെ താറാവുകളെ പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്ക് മാറ്റിയിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നാണ് പക്ഷിപ്പനി കോട്ടയം പാടശേഖരങ്ങളിലേക്കും പടര്‍ന്നത്. കഴിഞ്ഞ വര്‍ഷം കൊന്നൊടുക്കിയ രണ്ടര ലക്ഷം താറാവുകള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിക്കാത്ത കര്‍ഷകരുണ്ട്. രോഗം ഇക്കൊല്ലവും ഉണ്ടാകുമെന്ന ആശങ്കയില്‍ കഴിഞ്ഞ ഈസ്റ്ററിന് താറാവുകളെ വിറ്റവരും ഏറെപ്പേരാണ്. കുട്ടനാട്ടില്‍ കഴിഞ്ഞയാഴ്ച 3,500 താറാവുകള്‍ ചത്തുവീണ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ വിദഗ്ധ ലാബിലേക്ക് സാമ്പില്‍ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
രോഗബാധയുള്ള പ്രദേശങ്ങളില്‍നിന്ന് താറാവുകളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകരുതെന്ന് നിര്‍ദേശമുണ്ട്. മുട്ട വാട്ടിക്കുടിക്കുന്നതും നന്നായി വേവിക്കാതെ താറാവിറച്ചി കഴിക്കുന്നതും ഒഴിവാക്കണം. ചത്തുവീഴുന്ന കോഴി, താറാവ്, വളര്‍ത്തുപക്ഷി, ദേശാടനപ്പക്ഷികള്‍ എന്നിവയെ കൈയിലെടുക്കരുത്. കുഴിയെടുത്ത് മറവുചെയ്യണം.