ഈരാറ്റുപേട്ട : നഗരസഭാ കുടുംബശ്രീ ഓഫീസ് മാറ്റാനുള്ള നിക്കത്തിൽ പ്രതിഷേധിച്ച് സിഡിഎസ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്പിൽ ധർണ നടത്തി. നഗരോത്സവവുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപയുടെ ബിൽ ഒപ്പിട്ട് നൽകാത്തത്തിനെത്തുടർന്നാണ് മുന്നറിയിപ്പില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് സിഡിഎസ് ചെയർപേഴ്സന്റെ ആരോപണം. അതേസമയം കൗൺസിൽ തീരുമാനമനുസരിച്ചാണ് നടപടിയെന്നും സിഡിഎസ് ചെയർപേഴ്സന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ പറഞ്ഞു.
ഈരാറ്റുപേട്ട നഗരോത്സവം വ്യാപാരോൽസവുമായി ബന്ധപ്പെട്ട ചെലവുകളിലേക്ക് അഞ്ചു ലക്ഷം രൂപ വേണമെന്ന് നഗരസഭാ ചെയർപേഴ്സൺ ആവശ്യപ്പെട്ടുവെന്നാണ് സിഡിഎസ് ചെയർപേഴ്സൺ ഷിജി ആരിഫ് പറയുന്നത്. പണം അനുവദിക്കില്ലെന്നറിയിച്ചതോടെ മൂന്നു ലക്ഷം രൂപയുടെ ബില്ല് നൽകുകയും ചെയർ പേഴ്സൻ നേരിട്ട് സിഡിഎസ് യോഗം വിളിക്കുകയും ചുരുക്കം ആളുകൾ മാത്രമാണ് പങ്കെടുക്കുകയും ചെയ്തതെനും സിഡിഎസ് ചെയർപേഴ്സൺ പറഞ്ഞു. ബില്ല് അനുവദിക്കാത്തതിന്റെ വൈരാഗ്യത്തെത്തുടർന്നാണ് മുനിസിപ്പൽ ഓഫീസ് ക്ലോംപ്ലക്സിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസ് മാർക്കറ്റ് കോംപ്ലക്സിലെ ഷട്ടർ മുറിയിലേക്കു മാറ്റാൻ ഭരണസമിതി തീരുമാനിച്ചതെന്നും സിഡിഎസ് ചെയർപേഴ്സൻ പറഞ്ഞു.