പാലക്കാട്: ജില്ലയിൽ ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യതാപംമൂലമുള്ള പൊള്ളലുകൾ എന്നിവ ഏൽക്കാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം. നേരിട്ട് വെയിൽ കൊള്ളരുത്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം.
മരത്തണലിലേക്കോ മറ്റു തണൽ പ്രദേശത്തേക്കോ മാറിനിൽക്കണം. വെയിലത്ത് നടക്കേണ്ടി വരുന്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുന്പോൾ ഷൂസ് അല്ലെങ്കിൽ ചെരിപ്പ് നിർബന്ധമായും ധരിക്കണം. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കണം.
ഇടയ്ക്ക് കൈ, കാൽ, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികൾ, പ്രായാധിക്യംമൂലമുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ഗർഭിണികൾ, അസുഖബാധമൂലം ക്ഷീണമനുഭവിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുന്പോൾ എപ്പോഴും കൈവശം വെള്ളം കരുതണം. ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയർപ്പനുസരിച്ചും കൂടുതൽ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങവെള്ളം തുടങ്ങിയവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സിന്തറ്റിക് കോളകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ ജനാലകളും കർട്ടനുകളും തയ്യാറാക്കണം. രാത്രിയിൽ കൊതുക് മറ്റ് ജീവികൾ എന്നിവ കയറാത്ത രീതിയിൽ ജനലും കർട്ടനും തുറന്നു തണുത്ത വായു അകത്തേക്ക് പ്രവേശിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. പകൽസമയത്ത് കഴിവതും താഴത്തെ നിലകളിൽ സമയം ചെലവഴിക്കണം. സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.
വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കൽ, വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛർദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ, സൂര്യതാപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടണമെന്നും ഡിഎംഒ അറിയിച്ചു.