മമ്മൂട്ടിയുടെ "പോത്തന്‍വാവ'യിലൂടെ മലയാളസിനിമയുടെ കോമഡി ട്രാക്കിലെത്തിയ നടന് ബിജുക്കുട്ടന്റെ അഭിനയയാത്രകള്ക്ക് "വാഴ 2'ലെ വിനായകിന്റെ അച്ഛന്വേഷ ത്തിലൂടെ വേറിട്ട വഴിത്തിരിവ്. അമ്മ നഷ്ടമായ മകനെ ജീവനായി കണ്ട്, അവന്റെ ബെസ്റ്റ് ഫ്രണ്ടാകുന്ന അച്ഛന് കഥാപാത്രത്തെ പ്രേക്ഷകരൊന്നാകെ ഹൃദയത്തോടു ചേര്‍ക്കുന്നു.
സിനിമ തീർന്നിട്ടും മനസില്‍നിന്നു മടങ്ങാതെ ഒരച്ഛനും മകനും! സിനിമാജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായി "വാഴ 2'ലേക്ക് എത്തുകയും അതിലെ കഥാപാത്രം ജനപ്രിയമാവുകയും ചെയ്തതിന്റെ സന്തോഷത്തിലാണു ബിജുക്കുട്ടന്.
"ഇതു ചെയ്യുമ്പോള്‍ ഇത്രമേല്‍ സ്വീകാര്യത വിചാരിച്ചിരുന്നില്ല. വാഴയില്‍ അസീസും നോബിയും നസീറിക്കയുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അത്രയൊന്നും പറ്റിയില്ലെങ്കിലും അവര്‍ക്കു കോട്ടംതട്ടാത്ത രീതിയില്‍ ചെയ്യാനാകണം എന്നതായിരുന്നു പ്രാര്‍ഥന. എന്തായാലും അതു വിജയം കണ്ടു'- ബിജുക്കുട്ടന് പറയുന്നു.
"വാഴ 2' ലെ നിര്‍ണായക വേഷത്തിലേക്ക് എത്തിയത്..?
"വാഴ 2' കാണാന്‍ കാത്തിരുന്ന സമയത്താണ് അതിലേക്കു കാസ്റ്റ് ചെയ്തതായി നിര്‍മാതാവ് ഹാരീസ് ദേശത്തിന്റെ കോള്‍ വന്നത്. സംവിധായകന് സവിന്‍ സയും വിളിച്ചു. കഥാപാത്രത്തെക്കുറിച്ച് അപ്പോള്‍ ഒന്നും ചോദിച്ചില്ല. സ്ക്രീന്‍ സ്പേസ് കിട്ടിയതുതന്നെ വലിയ സന്തോഷം. കുട്ടികൾക്കൊപ്പമുള്ള കോമഡി വേഷമോ രണ്ടോ മൂന്നോ സീനുകളില്‍ വന്നുപോകുന്ന സീരിയസ് കഥാപാത്രമോ ആയിരിക്കാം എന്നു കരുതി. ആശിച്ചു കിട്ടിയ വേഷം കൈവിട്ടു പോകരുതല്ലോ. പിറ്റേന്നു തന്നെ സവിനെ കാണാന്‍ എറണാകുളത്തെത്തി!
അച്ഛന്വേഷമാണെന്നറിഞ്ഞപ്പോള് വലിയ സന്തോഷം. പക്ഷേ, ആട് 3നു വേണ്ടി താടിയെടുത്താല്‍ വാഴ 2 നഷ്ടമാകുമോ എന്നു ടെന്‍ഷനായി. പക്ഷേ, ആട് 3ല്‍ ആദ്യം ഭൂതകാലമാണു ഷൂട്ട് ചെയ്യുന്നതെന്നും അതിനു താടി വേണമെന്നും പിന്നീടു താടിയെടുത്താല്‍ മതിയെന്നും മിഥുൻ പറഞ്ഞു. ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.
വിനായകിനൊപ്പമുള്ള സീനുകളിൽ യഥാര്‍ഥ അച്ഛനും മകനും പോലെ...?

ഞാനാദ്യം സവിനെ കാണാന്‍ ചെന്നപ്പോള്‍ ഇതാണു മകനായി അഭിനയിക്കുന്നയാള്‍ എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചു. അന്നു വിനായകിന് നീണ്ട താടിയുണ്ട്. കുറച്ചുകൂടി തടിയുമുണ്ട്. ഞങ്ങള്‍ തമ്മില്‍ അന്നു കാര്യമായ സാദൃശ്യം തോന്നിയില്ല.
എയര്‍പോര്‍ട്ട് സീന്‍ ആയപ്പോഴേക്കും വിനായകും താടി ട്രിം ചെയ്തതോടെ സാദൃശ്യം തോന്നിത്തുടങ്ങി. ആദ്യാവസാനം നോക്കുമ്പോള്‍ ഈ കോംബോയില്‍ ഒരു പൂര്‍ണതയുണ്ട്. മക്കളെ കാസ്റ്റ് ചെയ്ത ശേഷമാണ് അവരുടെ അച്ഛന്മാരെ കാസ്റ്റ് ചെയ്തത്. വിനായകുമായി മുഖസാദൃശ്യം ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇതില്‍ ഞാന്‍ വരില്ലായിരുന്നു.
പുതിയ ജനറേഷനൊപ്പമുള്ള അഭിനയം..?
സോഷ്യല്‍ മീഡിയ കാണുന്നു. കുടുംബത്തോടൊപ്പം പുതിയ സിനിമകള്‍ക്കു പോകുന്നു. അതിനാല്‍ സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. അതിനാൽ പുതുതലമുറയ്ക്കൊപ്പം ഇടപഴകുന്നതിനു പ്രയാസമുണ്ടായില്ല. പക്ഷേ, അവരുടെ തമാശകള്‍ വേറെയാണല്ലോ.
അതെല്ലാം വിപിന്‍ദാസിന്റെ സ്ക്രിപ്റ്റിലുണ്ടായിരുന്നു. മകനുമായും അവന്റെ കൂട്ടുകാരുമായും നല്ലരീതിയില്‍ ഇടപെട്ടിരുന്ന ഒരച്ഛന് മരിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന വൈകാരിക പ്രയാസം കാണികള്‍ക്കു ഫീല്‍ ചെയ്യണം. അത്രമാത്രമാണ് സവിന്‍ എന്നോടു പറഞ്ഞത്.
യൂത്ത് ഫെസ്റ്റിവല്‍ ദിവസം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ടാബ്ലോ വേഷത്തില്‍ കുട്ടികളും ഒപ്പം അവരുടെ രക്ഷിതാക്കളുമുള്ള സീനിലാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. ബ്രേക്ക് സമയത്ത് വിനായക് ഉള്‍പ്പടെ ഞങ്ങളുടെ അടുത്തേക്കുവന്നു പരിചയപ്പെട്ടു. പിന്നീടായിരുന്നു വീട്ടിലെ സീനുകള്‍. എല്ലാവരും റീല്‍സിലൂടെ വന്നവര്‍. മകള്‍ക്കൊപ്പമുള്ള എന്റെ ഡാന്‍സ് റീല്‍സ് അവര്‍ക്കും പരിചിതം.
"അച്ഛനെക്കൂടി ഒന്ന് കെട്ടിപ്പിടിക്കെടാ' സീനില്‍ ശരിക്കും ഇമോഷണലായോ..?
അതു ഷൂട്ട് ചെയ്യുമ്പോള്‍ ഇതായിരിക്കും വിനായകുമായുള്ള അവസാന സീന്‍ എന്നോ ഞങ്ങളുടെ അവസാന കെട്ടിപ്പിടിത്തമാണെന്നോ അറിയില്ലായിരുന്നു. അന്ന് അത് എന്നോടു പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനത് ഓവറാക്കിയേനെ. മകന് യുകെയിലേക്കു പോകുന്നതിന്റെ ഒരു സങ്കടമുണ്ട് എന്നു മാത്രമാണു പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സീന്‍ ഏറെ കൂളായി ചെയ്തു.
കണ്ണന് സാഗറിനൊപ്പമുള്ള സീനും ശ്രദ്ധിക്കപ്പെട്ടല്ലോ..?
എന്നേക്കാള്‍ മുന്നേ മിമിക്രിയിലെത്തി പ്രതിഭ തെളിയിച്ച കലാകാരന്. സിനിമയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് അദ്ദേഹവും ഞാനുമൊക്കെ സ്റ്റേജുകളില്‍ പെണ്‍വേഷമുള്‍പ്പെടെ ചെയ്തത്. ഈ സിനിമയിലൂടെ അദ്ദേഹത്തിനും നല്ല വേഷം കിട്ടിയതില്‍ വലിയ സന്തോഷം. അദ്ദേഹം സെറ്റിലെത്തി മുടി വെട്ടി കഥാപാത്രത്തിലേക്കു കടന്ന് ആ വേഷം നമ്മള് ഉദ്ദേശിച്ചതിലും ഗംഭീരമാക്കി. നല്ല ഗാംഭീര്യമുള്ള ബേസ് ശബ്ദമാണ്. ഇതിലൂടെ അതും സിനിമയിലുമെത്തി.
ജോര്‍ജിയയിലെ ഷൂട്ടിംഗ്..?
ജോര്‍ജിയയില്‍ ഒന്നു രണ്ടു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമുള്ള ഷോട്ടാണ് എടുക്കുകയെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. അച്ഛന് മകനെ കാണാന്‍ പോകുന്നതോ മറ്റോ ആയിരിക്കുമെന്നു വിചാരിച്ചു. വിനായകിന്റെ ചിന്തകളിലേക്ക് അച്ഛന് കടന്നുവരുന്നതും അവന് അച്ഛന്റെ മടിയില്‍ കിടക്കുന്നതുമായ ഷോട്ടാണ് അവിടെ ചിത്രീകരിച്ചത്.
കോമഡി പതിവായപ്പോള്‍ സീരിയസ് വേഷങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ..?
നേരത്തേ മുതല്‍ അത്തരം ആഗ്രഹമുണ്ട്. അതൊന്നും നമ്മുടെ ഇഷ്ടത്തിനു കിട്ടില്ലല്ലോ. ആരോടെങ്കിലും ചോദിച്ചാല്‍ നടക്കില്ലെന്നും അറിയാം. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്നു പല എഴുത്തുകാരും സംവിധായകരും പറഞ്ഞിട്ടുമുണ്ട്. പക്ഷേ, എഴുതിവരുമ്പോള്‍ വേറെ ആളെയാവും അവര്‍ ഉദ്ദേശിക്കുന്നത്. എല്ലാം ഭാഗ്യവും സമയവുമാണ്.
"എആര്‍എമ്മി'ല്‍ പ്രാധാന്യമുള്ള വേഷമായിരുന്നല്ലോ..?
ഇതിനുമുമ്പ് വേറിട്ട വേഷം ചെയ്തത് അതില്‍ മാത്രമാണ്. നായികയുടെ വീട്ടിലെ കാര്യസ്ഥവേഷം. ഒരു നിര്‍ണായക ഘട്ടത്തില്‍ കെണിയില്‍പ്പെടുന്ന നായകനെ രക്ഷപ്പെടാന്‍ സഹായിക്കുന്ന കുട്ടപ്പന് എന്ന കഥാപാത്രം. ഇത്രയും വൈകാരിക സ്പര്ശമില്ലെങ്കിലും അതും ശ്രദ്ധനേടിയിരുന്നു.
കോമഡി ചെയ്യുന്നവര്‍ക്ക് ഏതു വേഷവും അനായാസമെന്നു പറയാറുണ്ട്..?
അങ്ങനെയൊക്കെ പറയും. പക്ഷേ, ഒന്നും അനായാസമല്ല. നമ്മുടേതായ പ്രയത്നമുണ്ട്. ടൈമിംഗില്‍ ചിരിപ്പിക്കുകയാണു കോമഡിയില്‍. ടൈമിംഗിലുള്ള ഭാവപ്രകടനങ്ങള്‍ സീരിയസ് വേഷങ്ങള്‍ക്കും വേണമല്ലോ. രണ്ടും അഭിനയം തന്നെയാണ്.
ആട് 3, വാഴ 2 - അടുത്തടുത്തു രണ്ട് സൂപ്പര്‍ ഹിറ്റുകള്‍..?
രണ്ടും അടുത്തടുത്തു റിലീസായതിലൂടെ അഭിനയത്തിന്റെ രണ്ടു തലങ്ങളും-തമാശയും ട്രാജഡിയും-പ്രേക്ഷകരിലേക്ക് എത്തിയതില്‍ സന്തോഷം. "ആട്' യൂണിവേഴ്സലിന്റെ ഭാഗമാണല്ലോ ഞാനും. ഫെസ്റ്റിവല്‍ മൂഡില്‍ ആസ്വദിച്ച ആട് 3 പോലെ വാഴ 2 ഉം 100 കോടി കടന്നു. ഇത്തരം അവസരങ്ങള്‍ നമ്മുടെ കഴിവിനപ്പുറം ഭാഗ്യം തന്നെയാണ്.
ഇനി ഏതുതരം വേഷങ്ങള്‍..?
വാഴ 2നുശേഷം രണ്ടു മൂന്നു സിനിമകളിലേക്കു വിളിച്ചു. തുടര്‍ന്നും ജനപ്രിയ കോമഡി വേഷങ്ങള്‍ ചെയ്യും. നെഗറ്റീവ് വേഷങ്ങളും താത്പര്യമുണ്ട്. ശ്രീനാഥ് ഭാസി നായകനായ "കറക്ക'മാണ് അടുത്ത റിലീസ്. സംവിധാനം സുഭാഷ് ലളിത സുബ്രഹ്മണ്യന്. ഒരു ഗ്രൂപ്പ് പ്രേതങ്ങളുടെ കഥയാണു പറയുന്നത്. കോമഡിയും ഹൊററും ചേര്‍ന്ന അവതരണം. കാര്യഗൗരവമുള്ള തമാശകള്‍ പറയുന്ന, കുറച്ചു പ്രായമുള്ള കഥാപാത്രമാണ് എന്റേത്.
പടക്കത്തിനു തീ കൊളുത്തിയശേഷം ഓടിമാറുന്നതിനിടെ വിനായകിന്റെ അച്ഛന് റോഡിലേക്കു വീഴുന്ന സീന്‍. വിഷുക്കാലത്തു വൈറലാകാറുള്ള യൂട്യൂബ് വീഡിയോയുടെ വേറിട്ട പുനരാവിഷ്കാരം..?

ആ വൈറല്‍ വീഡിയോ നമ്മളെല്ലാവരും പലതവണ കണ്ടിട്ടുള്ളതാണ്. വീഡിയോയിലെ ചേട്ടന് ഒറിജിനലായി വീഴുകയായിരുന്നു. ഉടന്‍ പടക്കം പൊട്ടുമെന്നു പേടിച്ച് ഓടി റോഡിലേക്കു വീഴുന്നതു ചെയ്യാനാണ് എന്നോടു പറഞ്ഞത്. അച്ഛന് വീഴുന്നതുകണ്ട് മകന് വിഷമിച്ചു കരഞ്ഞ് ഓടിവരുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെയാണ് തുടര്‍ന്നു ചെയ്തത്.
അതൊന്നും വൈറല്‍ വീഡിയോയില്‍ ഇല്ല. മകന് അത്രയും സ്നേഹം ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് അച്ഛനറിഞ്ഞത്. ആ സീനെടുത്ത ദിവസം മാത്രമാണ് ആ കുട്ടി സെറ്റില്‍ വന്നത്. വിനായകിനോടു തോന്നിയ അടുപ്പം വാസ്തവത്തില്‍ അപ്പോള്‍ അവനോടു തോന്നിയില്ല.

പക്ഷേ, സ്ക്രീനില്‍ വന്നപ്പോള്‍ എന്നെ വൈകാരികമായി ഏറെ സ്പര്‍ശിച്ചത് ആ സീനാണ്. അച്ഛനെക്കുറിക്കുറിച്ചുള്ള മകന്റെ ഓര്‍മകളിലേക്ക് ആ സീന്‍ കൃത്യമായി പ്ലേസ് ചെയ്തതു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും എഡിറ്ററുടെയുമൊക്കെ മികവാണ്. ആ സന്ദര്‍ഭത്തിലെ ബാക്ക്ഗ്രൗണ്ട് സ്കോറും നമ്മളെ അതിലേക്കു ചേര്‍ത്തുനിര്‍ത്തുന്നു.
Tags : bijukuttan starchat vaazha 2