സിയൂൾ: ലോകമെന്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെ-പോപ്പ് ഇതിഹാങ്ങളായ ബിടിഎസ് തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. നിർബന്ധിത സൈനിക സേവനത്തിന് ശേഷം ഏഴ് പേരും ഒന്നിച്ചെത്തുകയാണ്.
ബിടിഎസിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ 'അരിരംഗ്' ഇന്ന് പുറത്തിറക്കും. 14 പാട്ടുകളാണ് ആൽബത്തിലുള്ളത്.
ആൽബം പുറത്തിറങ്ങുന്നതിന് തൊട്ടുപിന്നാലെ, മാർച്ച് 21 ന് സിയൂളിലെ ചരിത്രപ്രസിദ്ധമായ ഗ്വാങ്വാമുൻ സ്ക്വയറിൽ വച്ച് തത്സമയ സംഗീത പരിപാടി ബിടിഎസ് അവതരിപ്പിക്കും. 'ബിടിഎസ് ദി കംബാക്ക് ലൈവ് അരിരംഗ്' എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള ആരാധകർക്കായി നെറ്റ്ഫ്ലിക്സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ ആരാധകർക്ക് മാർച്ച് 21 ന് വൈകുന്നേരം 4:30 മുതൽ കാണാൻ സാധിക്കും.
തിരിച്ചുവരവിന്റെ ഭാഗമായി മാർച്ച് 27 ന് 'ബിടിഎസ് ദ റിട്ടേൺ' എന്ന ഡോക്യുമെന്ററിയും നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങും. ഏഴ് പേരും വീണ്ടും ഒന്നിച്ചതിന്റെയും ആൽബം നിർമാണത്തിന്റെയും അണിയറ വിശേഷങ്ങളാണ് ഇതിലുള്ളത്.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ ഒന്നിച്ച് വേദിയിലെത്തുന്നത് കെ-പോപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് കരുതുന്നു.