തമിഴ് സർക്കാരിന്റെ ചലച്ചിത്ര അവാർഡുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
2016 മുതൽ 2022 വരെയുള്ള അവാർഡുകളിൽ മികച്ച നടനുള്ള പട്ടികയിൽ നിന്നും മമ്മൂട്ടി തഴയപ്പെട്ടുവെന്നാണ് വ്യാപകവിമർശനം.
പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയതായിരുന്നു. 2018ൽ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. രാജ്യാന്തര തലത്തിൽ വരെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു പേരൻപ്.
സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന അവസ്ഥ ബാധിച്ച മകളുടെയും അവളെ വളർത്തുന്ന അച്ഛന്റെയും കഥ പറഞ്ഞ ചിത്രത്തിൽ അമുദൻ എന്ന അച്ഛനായാണ് മമ്മൂട്ടി എത്തിയത്.
2018ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ധനുഷിനെ ആയിരുന്നു. വട ചെന്നൈയിലെ പ്രകടനത്തിനായിരുന്നു ധനുഷിന് പുരസ്കാരം. ധനുഷിനേക്കാൾ പുരസ്കാരത്തിന് യോഗ്യൻ മമ്മൂട്ടിയാണെന്നും പേരൻപിൽ മമ്മൂട്ടിയുടെ മകളായെത്തിയ സാധന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പുരസ്കാരത്തിന് പരിഗണിച്ചില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ വിമർശിക്കുന്നു.
മികച്ച ചിത്രമായിട്ടും പേരന്‍പിന് ഒരു പുരസ്കാരവും നൽകിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരത്തിന് ഉര്‍വശി അർഹയായി. മികച്ച പ്രതിനായകനായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.