വിവാഹത്തിന് ശേഷം കുടകിൽ റിസപ്ഷൻ സംഘടിപ്പിച്ച് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ ജന്മസ്ഥലമാണ് കുടക്. ഏപ്രിൽ ആറിനായിരുന്നു റിസപ്ഷൻ കുടകിലെ പ്രിയപ്പെട്ടവർക്കായി രശ്മിക നടത്തിയത്.
ഏപ്രിൽ ആറിന് കുടകിലെ വിരാജ്പേട്ടയിലുള്ള സെറിനിറ്റി കൺവെൻഷൻ ഹാളിൽ അടുത്ത ബന്ധുക്കൾക്കായാണ് വിരുന്ന് ഒരുക്കിയത്. പരമ്പരാഗതമായ കൂർഗ് വേഷത്തിലാണ് രശ്മിക ചടങ്ങിന് എത്തിയത്.
സ്വർണാഭരണങ്ങളും മുല്ലപ്പൂവ് ചൂടിയ മുടിയും രശ്മികയെ കൂടുതൽ സുന്ദരിയാക്കി. വിജയ് ദേവരകൊണ്ടയാകട്ടെ റെട്രോ ലുക്കിലാണ് എത്തിയത്.
റിസപ്ഷനിടെ വിജയ് നടത്തിയ പ്രസംഗം അതിഥികളുടെ കൈയടി നേടി. കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.
കുടകിലെ സ്ത്രീകൾ അതീവ സുന്ദരികളാണെന്ന് താൻ രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു. ‘‘കൂർഗിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഇവളെ കാണുന്നതിനു മുമ്പേ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്.
അടുത്ത തവണ വരുമ്പോൾ രശ്മിക കുട്ടിയായിരുന്നപ്പോൾ വളർന്ന സാഹചര്യങ്ങളും സ്ഥലങ്ങളും എനിക്ക് കാണണം. ഇത് എന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്.
രശ്മികയെ പരിചയപ്പെടുന്നതിന് മുൻപ് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം ആദ്യമായി വിനോദയാത്ര വന്നത് ഇവിടേക്കായിരുന്നു. അന്ന് ഞാൻ താമസിച്ചത് അവളുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്,’’ വിജയ്യുടെ വാക്കുകൾ.
Tags : Vijay devarakonda rashmika mandanna reception