ഷെയ്ൻ നിഗം പ്രധാനവേഷത്തിലെത്തിയ ദൃഢം, ഭൂതകാലം എന്ന ചിത്രങ്ങൾക്കെതിരെ കോപ്പിയടി ആരോപണവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ.
രണ്ട് ചിത്രങ്ങളും തന്റെ മുൻകാല രചനകളുടെയും അനുഭവക്കുറിപ്പുകളുടെയും നഗ്നമായ മോഷണമാണെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. യാദൃച്ഛികമായി ഈ ചിത്രങ്ങൾ കാണാൻ ഇടയായപ്പോഴാണ് ചിത്രങ്ങളുടെ കഥ കോപ്പിയടിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും അവർ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആരോപണം.
തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതിനായി രണ്ട് കഥകളുടെയും യൂട്യൂബ് ലിങ്കുകളും അവർ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ആർ. ശ്രീലേഖ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ദൃഢം എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃച്ഛികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.
എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ഭൂത ഭവനം എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് ‘പറവ’ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ.
പ്രത്യേകിച്ച് ‘ദൃഢം’ എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.’’
Tags : sreelekha r dridam bhoothakalam shane nigam